രജിസ്റ്റർ ചെയ്യാത്ത മദ്രസയുടെ ടോയ്‌ലറ്റിൽ ഒമ്പതിനും 14 -നും ഇടയിൽ പ്രായമുള്ള നാൽപ്പത് പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതായി വ്യാഴാഴ്‌ച ഉദ്യോഗസ്ഥർ പറഞ്ഞു.
ഉത്തർപ്രദേശിലെ ബഹ്‌റൈച്ചി, പായാഗ്‌പൂർ പഹൽവാര ഗ്രാമത്തിലെ മൂന്ന് നില കെട്ടിടത്തിനുള്ളിൽ അനധികൃത മദ്രസ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന് ആവർത്തിച്ച് പരാതി ലഭിച്ചതായി പായാഗ്‌പൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്.ഡി.എം) അശ്വിനി കുമാർ പാണ്ഡെ പിടിഐയോട് പറഞ്ഞു.
“ഞങ്ങൾ ഒരു പരിശോധനക്കായി ബുധനാഴ്‌ച കെട്ടിടത്തിലേക്ക് പോയപ്പോൾ മദ്രസ നടത്തിപ്പുകാർ ഞങ്ങളെ മുകളിലേക്ക് പോകുന്നത് തടയാൻ ശ്രമിച്ചു. പോലീസിൻ്റെ സാന്നിധ്യത്തിൽ ഞങ്ങൾ പരിസരത്ത് പ്രവേശിച്ചപ്പോൾ ടെറസിലെ ടോയ്‌ലറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി,” -അദ്ദേഹം പറഞ്ഞു.
വനിതാ പോലീസ് ഉദ്യോഗസ്ഥർ വാതിൽ തുറന്നപ്പോൾ ടോയ്‌ലറ്റിനുള്ളിൽ ഒളിച്ചിരുന്ന ഒമ്പതിനും 14 -നും ഇടയിൽ പ്രായമുള്ള 40 പെൺകുട്ടികൾ ഓരോരുത്തരായി പുറത്തുവന്നു. പെൺകുട്ടികൾ ഭയന്നിരുന്നു. വ്യക്തമായി ഒന്നും പറയാൻ കഴിയുന്നില്ലായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപനത്തിൻ്റെ രജിസ്ട്രേഷനും നിയമസാധുതയും പരിശോധിക്കാൻ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ മുഹമ്മദ് ഖാലിദിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.ഡി.എം പറഞ്ഞു.
മൂന്ന് വർഷമായി രജിസ്ട്രേഷൻ ഇല്ലാതെയാണ് മദ്രസ പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞതായി ഖാലിദ് പറഞ്ഞു.
“രജിസ്ട്രേഷനോ നിയമസാധുതയോ സംബന്ധിച്ച ഒരു രേഖയും മാനേജ്മെന്റിനും ജീവനക്കാർക്കും ഹാജരാക്കാൻ കഴിഞ്ഞില്ല. 2023-ലെ സർവേയിൽ ബഹ്‌റൈച്ചിൽ രജിസ്റ്റർ ചെയ്യാത്ത 495 മദ്രസകൾ തിരിച്ചറിഞ്ഞു. ഇത് അന്ന് സർവേ സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെടാതെ പോയതായി തോന്നുന്നു,” -അദ്ദേഹം പറഞ്ഞു.
ഇത്തരം നിയമവിരുദ്ധ മദ്രസകളെ കുറിച്ച് സംസ്ഥാന സർക്കാർ ഇതുവരെ വ്യക്തമായ നയം പുറപ്പെടുവിച്ചിട്ടില്ല. ചിലത് കഴിഞ്ഞ വർഷം സീൽ ചെയ്തെങ്കിലും, അവയുടെ മാനേജർമാർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയതായി ഖാലിദ് പറഞ്ഞു. സർക്കാരിൽ നിന്ന് ഉടൻ ഒരു പുതിയ നിയന്ത്രണ ചട്ടക്കൂട് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ചോദ്യം ചെയ്യലിൽ, മദ്രസയിൽ എട്ട് മുറികൾ ഉണ്ടായിരുന്നിട്ടും പെൺകുട്ടികൾ എന്തിനാണ് ടോയ്‌ലറ്റിനുള്ളിൽ ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾ ചോദിച്ചു, പെൺകുട്ടികൾ ബഹളത്തിൽ പരിഭ്രാന്തരായി അകത്ത് കയറി വാതിൽ അടച്ചിരിക്കുക ആയിരുന്നുവെന്ന് തക്‌സിം ഫാത്തിമ എന്ന അധ്യാപിക മറുപടി നൽകി,” -അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്രസ രേഖകൾ പരിശോധിച്ചു വരികയാണെന്നും അത് അടച്ചുപൂട്ടാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “പെൺകുട്ടികളെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് അയക്കാൻ മാനേജ്മെന്റിനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എല്ലാവരും വീട്ടിലേക്ക് തിരിച്ചെത്തിയതായി തോന്നുന്നു,” -ഖാലിദ് പറഞ്ഞു.
ഇതുവരെ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) രാമാനന്ദ് പ്രസാദ് കുശ്വാഹ പറഞ്ഞു.
“രക്ഷിതാക്കളോ, എസ്.ഡി.എമ്മോ, ന്യൂനപക്ഷ ക്ഷേമ ഓഫീസറോ ഇതുവരെ കേസ് ഫയൽ ചെയ്യാൻ ഞങ്ങളെ സമീപിച്ചിട്ടില്ല. എന്തെങ്കിലും പരാതി ലഭിച്ചാൽ ഉചിതമായ നിയമനടപടി സ്വീകരിക്കും,” -അദ്ദേഹം പറഞ്ഞു.
എഡിറ്റ് ചെയ്‌ത ഭാഗം. ഉറവിടം: പിടിഐ.
© പകർപ്പവകാശം 2025 PTI. എല്ലാ അവകാശങ്ങളും നിക്‌ഷിപ്‌തം. മുൻകൂർ രേഖാമൂലമുള്ള അനുമതി ഇല്ലാതെ, ഫ്രെയിമിംഗ് അല്ലെങ്കിൽ സമാനമായ മാർഗങ്ങളിലൂടെ ഉൾപ്പെടെ, PTI ഉള്ളടക്കത്തിൻ്റെ പുനഃസ്ഥാപനമോ പുനർവിതരണമോ വ്യക്തമായി നിരോധിച്ചിരിക്കുന്നു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം



