ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡാർക്ക് റം ബ്രാൻഡുകളിലൊന്നായ ‘ഓൾഡ് മങ്ക്’ വിവാദത്തിൽ. ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതും ലേബലുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതുമെന്ന കണ്ടെത്തലിനെ തുടർന്ന് ബ്രാൻഡിന്റെ ചില വകഭേദങ്ങളുടെ വിൽപ്പനയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. നടപടി മദ്യവ്യവസായ രംഗത്തും ഉപഭോക്താക്കളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ഒരു ഡിസ്റ്റിലറിയിൽ നിർമ്മിച്ച ഓൾഡ് മങ്കിന്റെ മൂന്ന് വകഭേദങ്ങളിൽ അനുമതിയില്ലാത്ത കൃത്രിമ സുഗന്ധങ്ങൾ ഉപയോഗിച്ചതായി എഫ്എസ്എസ്എഐയുടെ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രകൃതിദത്ത രുചിയും മണവും ഉണ്ടെന്ന തോന്നൽ സൃഷ്ടിക്കാൻ ഇത്തരം ഘടകങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അതോറിറ്റി വിലയിരുത്തി. ഓൾഡ് മങ്കിനൊപ്പം മക്ഡൊവൽസ്, റോയൽ ചലഞ്ച്, ആന്റിക്വിറ്റി ബ്ലൂ എന്നീ ബ്രാൻഡുകളുടെ ചില ബാച്ചുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഓൾഡ് മങ്ക് കുപ്പികളിൽ രേഖപ്പെടുത്തിയിരുന്ന “7 വർഷം പഴക്കമുള്ള മിശ്രിതം” എന്ന അവകാശവാദവും ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. 2018ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (ആൽക്കഹോളിക് ബിവറേജസ്) ചട്ടങ്ങൾ പ്രകാരം ഒരു മദ്യപാനീയത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മദ്യത്തിന്റെ പ്രായമാണ് ലേബലിൽ വ്യക്തമാക്കേണ്ടത്. എന്നാൽ ഓൾഡ് മങ്ക് റമ്മിൽ പ്രധാനമായും പഴക്കമില്ലാത്ത സ്പിരിറ്റാണ് ഉപയോഗിക്കുന്നതെന്നും അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് പഴകിയ റം ഉൾപ്പെടുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.
ചരിത്രവും ജനപ്രീതിയും
1855-ൽ ഹിമാചൽ പ്രദേശിലെ കസൗലിയിൽ ആരംഭിച്ച ഒരു ബ്രൂവറിയുടെ പാരമ്പര്യത്തിൽ നിന്നാണ് ഓൾഡ് മങ്കിന്റെ കഥ ആരംഭിക്കുന്നത്. പിന്നീട് മോഹൻ മീകിൻ ബ്രൂവറീസിന്റെ ഭാഗമായി വളർന്ന ഈ സ്ഥാപനം 1954-ൽ വേദ് രത്തൻ മോഹന്റെ നേതൃത്വത്തിൽ ‘ഓൾഡ് മങ്ക്’ റം വിപണിയിലെത്തിച്ചു.
വൻ പരസ്യ പ്രചാരണങ്ങളൊന്നുമില്ലാതെയാണ് ഓൾഡ് മങ്ക് ഇന്ത്യയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയത്. പ്രത്യേക രുചി, സുഗന്ധം, വ്യത്യസ്തമായ കുപ്പി രൂപകൽപ്പന എന്നിവയിലൂടെ ബ്രാൻഡ് തലമുറകളുടെ പ്രിയപാനീയമായി മാറി. സമീപ വർഷങ്ങളിൽ വിസ്കി ഉൾപ്പെടെയുള്ള മറ്റ് മദ്യബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരത്തിനിടയിലും കോഫി, മസാല ചേർത്ത എക്‌സ്‌ഒ തുടങ്ങിയ പുതിയ വകഭേദങ്ങൾ അവതരിപ്പിച്ച് വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നു.
2024 സാമ്പത്തിക വർഷത്തിൽ 2,166 കോടി രൂപയുടെ വിൽപ്പനയും 103 കോടി രൂപയുടെ ലാഭവും നേടിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ എഫ്എസ്എസ്എഐയുടെ പുതിയ നടപടി ബ്രാൻഡിന്റെ വിശ്വാസ്യതയ്ക്കും ഭാവി വളർച്ചയ്ക്കും വെല്ലുവിളിയാകുമെന്ന വിലയിരുത്തലാണ് വിപണിയിൽ ഉയരുന്നത്.


