അമ്പലപ്പുഴ നിയുക്ത എം.എൽ.എ ജി.സുധാകരൻ പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്‌ച നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മത- സാംസ്‌കാരിക- സാമൂഹിക മേഖലയിലെ വിവിധ ആളുകളെ ജി.സുധാകരന്‍ സന്ദര്‍ശിക്കുകയാണ്. കോൺഗ്രസും ലീഗും തിരഞ്ഞെടുപ്പിൽ വലിയ പിന്തുണ നൽകി.
പാണക്കാട് എത്തിയതിൽ സന്തോഷം ഉണ്ട്. എൽഡിഎഫ് വിട്ടുപോയ ഗോവിന്ദനും കുഞ്ഞികൃഷ്‌ണനും ആയി ഒരു ആശയവിനിമയം നടത്തിയിട്ടില്ല. ലീഗ് -കോൺഗ്രസ് പിന്തുണ താങ്ങായി തണലായി. അവസാനം വരെ കൂടെ നിന്നു. തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ചിലവ് നടത്തിയത് ഞാനാണ്. ആരോപണം എല്ലാം കള്ളം ആണെന്ന് തെളിഞ്ഞുവെന്നും ജി.സുധാകരൻ വ്യക്തമാക്കി.
ആലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുധാകരന്‍ 27,935 വോട്ടിൻ്റെ മിന്നും ജയമാണ് സ്വന്തമാക്കിയത്. സിറ്റിങ് എംഎല്‍എയായിരുന്ന സിപിഎം നേതാവ് എച്ച്.സലാമിനെ ആണ് സുധാകരന്‍ പരാജയപ്പെടുത്തിയത്. സിപിഐഎമ്മിൻ്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന സുധാകരന്‍ പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സ്വതന്ത്രനായി മത്സരിച്ചത്.
കഴിഞ്ഞ ദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സുധാകരൻ സന്ദര്‍ശിരുന്നു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളി നടേശനേയും ഭാര്യ പ്രീതി നടേശനേയും സുധാകരന്‍ കണ്ടത്. ഇതിൻ്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.



