ഗാസയില്‍ ഉപയോഗിക്കാൻ സാധ്യതയുള്ള ഇസ്രയേലിലേക്കുള്ള എല്ലാ സൈനിക ഉപകരണങ്ങളുടെയും കയറ്റുമതി നിര്‍ത്തിവച്ച് ജര്‍മനി. 22 മാസത്തെ യുദ്ധത്തിന് ഒടുവിൽ ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റ് അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് തീരുമാനം പ്രഖ്യാപിച്ചത്.
നിലവിൽ ഉപരോധത്തിലുള്ള ഗാസയെ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് സെക്യൂരിറ്റി ക്യാബിനറ്റ് അനുകൂലമായി വോട്ട് ചെയ്‌തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റെ ഓഫീസ് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. പതിനായിര കണക്കിന് പേരെ കൊല്ലുകയും പട്ടിണി പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്‌ത ഇസ്രയേലിൻ്റെ യുദ്ധത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യങ്ങളില്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗാസ മുനമ്പില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സൈനിക ഉപകരണങ്ങളുടെ കയറ്റുമതിക്ക് ജര്‍മന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് മെര്‍സ് പറഞ്ഞു.
നേരത്തേ, ഗാസയിലെ ആക്രമണത്തെ ഇസ്രയേലിൻ്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം എന്നാണ് ജർമനി വിശേഷിപ്പിച്ചിരുന്നത്. തടവിലാക്കിയവരെ ഹമാസ് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ആണെങ്കിലും, സാധാരണക്കാർക്ക് എതിരെയുള്ള ഈ ക്രൂരത ജര്‍മനിക്ക് ഇനി അവഗണിക്കാന്‍ കഴിയില്ലെന്ന് മെര്‍സ് പറഞ്ഞു.



