കഴിഞ്ഞ ദിവസം സുഡാനിലെ ആഭ്യന്തര കലാപം രക്തരൂക്ഷിതമാവുകയും രണ്ടായിരത്തോളം പേരെ കൂട്ടക്കൊല ചെയ്യുകയും ചെയ്‌തതോടെ വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത് ലോകരാജ്യങ്ങൾ. സുഡാനിലെ ഡാർഫർ മേഖലയിലെ അവസാനത്തെ പ്രധാന നഗരവും വിമത സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ജർമ്മനി, ജോർദാൻ, യുകെ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ശനിയാഴ്‌ച സംയുക്തമായി വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
ഡാർഫറിലെ എൽ- ഫാഷർ നഗരത്തിലെ ആശുപത്രി ആക്രമിച്ച റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിലെ വിമതർ ആശുപത്രിയിൽ മാത്രം 450 പേരെ കൂട്ടക്കുരുതി ചെയ്‌തെന്ന് യുഎൻ വെളിപ്പെടുത്തിയിരുന്നു. വാർത്ത ആർഎസ്എഫ് നിഷേധിച്ചെങ്കിലും ദൃക്‌സാക്ഷികൾ നൽകിയതും ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നുമുള്ള വിവരങ്ങൾ അനുസരിച്ച് അതിക്രൂരമായ കൂട്ടക്കൊലയാണ് ഇവിടെ നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അക്രമികൾ തോക്കുകൾ താഴെവെക്കാതെ ഇത്രയും വലിയ പ്രതിസന്ധി പരിഹരിക്കാൻ ഒരു സഹായത്തിനും കഴിയില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് സുഡാൻ നേരിടുന്നതെന്നും കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഇതിന് ഇരയാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 2019ല്‍ സുഡാൻ ഭരണാധികാരി ഒമര്‍ അല്‍ ബഷീറിനെ പുറത്താക്കിയത് മുതലാണ് സൈന്യങ്ങൾ തമ്മിൽ അധികാര പോര് തുടങ്ങിയത്.



