പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയെ പുറത്താക്കിയതിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പൂർണമായും തെറ്റാണെന്നും സർക്കാരിനും ഭരണകൂടത്തിനും എതിരാണെന്നും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ വിശേഷിപ്പിച്ചതായി ശനിയാഴ്‌ച ഒരു മാധ്യമ റിപ്പോർട്ട് പറഞ്ഞു.
പ്രസിഡന്റ് സർദാരിയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടേക്കുമെന്നും സൈനിക മേധാവി ഉന്നത പദവി ഏറ്റെടുക്കുമെന്നും ജൂലൈയിൽ സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങി. എന്നിരുന്നാലും, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും അത്തരം അവകാശ വാദങ്ങൾ നിരസിച്ചു.
ബ്രസൽസിൽ അടുത്തിടെ നടന്ന ഒരു യോഗത്തിൽ സൈനിക മേധാവി തന്നോട് നേരിട്ട് ഇക്കാര്യം സംസാരിച്ചതായി ജാങ് മീഡിയ ഗ്രൂപ്പിൻ്റെ കോളമിസ്റ്റായ സുഹൈൽ വാറൈച്ച് ശനിയാഴ്‌ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്‌ചത്തെ അമേരിക്കൻ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ മുനീർ കുറച്ചുകാലം ബെൽജിയത്തിൽ താമസിച്ചു.
“രാഷ്ട്രീയത്തോടെ ആണ് ചർച്ച ആരംഭിച്ചത് പ്രത്യേകിച്ച് പാകിസ്ഥാൻ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും മാറ്റാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ. ബ്രസൽസിലെ യോഗത്തിലും എന്നോടൊപ്പമുള്ള രണ്ട് മണിക്കൂർ നീണ്ട ചർച്ചയിലും ഫീൽഡ് മാർഷൽ മുനീർ വ്യക്തമായി പറഞ്ഞത് മാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പൂർണമായും തെറ്റാണെന്ന്,” -ഉറുദു ദിനപത്രമായ ജാങ്ങിൽ പ്രസിദ്ധീകരിച്ച കോളത്തിൽ വാറൈച്ച് അവകാശപ്പെട്ടു.
“സർക്കാരിനെയും അധികാരികളെയും എതിർക്കുന്നവരും രാഷ്ട്രീയ അരാജകത്വം സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്നവരുമായ ചില ഘടകങ്ങൾ ഇതിന് പിന്നിലുണ്ട്,” -സൈനിക മേധാവി പറഞ്ഞതായി ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബ്രസ്സൽസിൽ നടന്ന സമ്മേളനത്തിൽ മുനീർ തൻ്റെ അഭിലാഷങ്ങൾ വിശദീകരിച്ചുവെന്നും “ദൈവം എന്നെ രാജ്യത്തിൻ്റെ സംരക്ഷകൻ ആക്കിയിരിക്കുന്നു. അതല്ലാതെ മറ്റൊരു സ്ഥാനവും ഞാൻ ആഗ്രഹിക്കുന്നില്ല” എന്നും ലേഖനം അവകാശപ്പെട്ടു.
“രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിന്, ആത്മാർത്ഥമായ ക്ഷമാപണം ഉണ്ടായാൽ മാത്രമേ രാഷ്ട്രീയ അനുരഞ്ജനം സാധ്യമാകൂ എന്ന് മുനീർ പറഞ്ഞു,” -റിപ്പോർട്ടിൽ പറയുന്നു.
മുനീർ ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെങ്കിലും, അദ്ദേഹം പാകിസ്ഥാൻ തെഹ്രീക്- ഇ-ഇൻസാഫിനെയും അതിൻ്റെ തടവിലാക്കപ്പെട്ട നേതാവ് ഇമ്രാൻ ഖാനെയും ഉദ്ദേശിച്ചിരിക്കാമെന്ന് അനുമാനിക്കാം.



