| രഞ്ജിത്ത് പി തങ്കപ്പൻ
സ്വാഭാവികമായ മാർക്കറ്റു ചാഞ്ചാട്ടങ്ങൾ ഒഴിച്ച് നിർത്തിയാൽ ലോകമെമ്പാടും സ്വർണ്ണവില കുതിക്കുകയാണ്. ഇതിലൊരു രാഷ്ട്രീയമുണ്ട്. മാധ്യമങ്ങളും മുതലാളിത്ത ബുദ്ധിജീവികളും നമ്മോടു പറയാത്ത രാഷ്ട്രീയം. ലളിതമായി പറഞ്ഞാൽ, സ്വർണ്ണം വേഴ്സസ് ഡോളർ എന്നതാണ് മുതലാളിത്ത ഡോളർ സാമ്പത്തിക വ്യവസ്ഥ അഥവാ അമേരിക്കൻ മുതലാളിത്ത ലോക നാണ്യവ്യവസ്ഥ. അതായത് സ്വർണ്ണത്തിന് മൂല്യമേറിയാൽ ഡോളറിന് കുറയും , അല്ലെങ്കിൽ ഡോളറിന് മൂല്യമേറിയാൽ സ്വർണ്ണത്തിനു മൂല്യം കുറയും.
ഏതാണ്ട് 1940കളിൽ മുതലാളിത്ത സാമ്പത്തിക ശാസ്തജ്ഞൻ ജോൺ കൈൻസിന്റെ കനീഷ്യൻ ആശയങ്ങൾ; പ്രകാരം അമേരിക്കൻ ബ്രിട്ടീഷ് കാർമ്മികത്വത്തിൽ ആവിഷ്കരിച്ച ബ്രേട്ടൻവുഡ് നാണയ വ്യവസ്ഥയുടെ പ്രധാന മാനദണ്ഡങ്ങൾ ഇവയായിരുന്നു:
1) ഒരു സ്ഥിര വിനിമയ നിരക്ക് സംവിധാനം
(2) ഒരു നിശ്ചിത അളവ് സ്വർണ്ണവുമായി ബന്ധിപ്പിച്ച യുഎസ് ഡോളറിന്റെ മൂല്യസ്ഥിരത
(3) സാമ്പത്തിക സ്ഥിരതയ്ക്ക് മേൽനോട്ടം വഹിക്കാൻ IMF
(4) വികസനത്തിനും പുനർനിർമ്മാണത്തിനുമുള്ള ലോക ബാങ്ക്, (5) അന്താരാഷ്ട്ര മൂലധന പ്രവാഹങ്ങളുടെ നിയന്ത്രണം.
ഇതിലെ കാര്യമെന്തെന്നാൽ ഡോളർ മൂല്യം അഥവാ ഒരു നിശ്ചിത അളവ് സ്വർണ്ണം എന്നത് അമേരിക്ക തന്നെ ലംഘിച്ചു. അതായതു ഒരു ഡോളർ അടിക്കണം എങ്കിൽ അതിനൊത്ത മൂല്യമുള്ള സ്വർണ്ണം കരുതലായി നിക്ഷേപിക്കണം. പക്ഷെ ഇതുകൂട്ടാക്കാതെ തോന്നിയ പോലെ ആവശ്യമുള്ള ഡോളർ അടിക്കാൻ തുടങ്ങി അമേരിക്ക. ആയുധ ബലം കൊണ്ടും സാമ്പത്തിക മേധാവിത്തം കൊണ്ടും ലോക രാഷ്ട്രങ്ങളെ വരുതിയിൽ നിർത്തി. എപ്പോഴെല്ലാം സാമ്പത്തിക മാന്ദ്യം ഉണ്ടാവുന്നുവോ അഥവാ ഡോളർ ഇടിയുന്നുവോ അപ്പോഴെല്ലാം ലോകത്തു അരക്ഷിതാവസ്ഥയും ചോരപ്പുഴകളും യുദ്ധങ്ങളും അക്രമങ്ങളും നടത്തി. തങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നുകാണിക്കപ്പെടാതിരിക്കാൻ, തങ്ങളുടെ മേധാവിത്തം നിലനിർത്തുവാനായി ലോകത്തെങ്ങുമുള്ള സോഷ്യലിസ്റ്റ് ഭരണകൂടങ്ങളോട് യുദ്ധവും ഉപരോധങ്ങളും പ്രഖ്യാപിച്ചു.
ലോകം മുഴുവൻ ഡോളറിലൂടെ വ്യാപാരങ്ങൾ നടത്തുമ്പോൾ കൈനനയാതെ തന്നെ ഡോളറിന്റെ മൂല്യം കൂടുകയും , അതുപോലതന്നെ തോന്നിയ പോലെ ഡോളറുകൾ അടിച്ചുകൂട്ടുകയും ചെയ്തു അമേരിക്കൻ മുതലാളിത്തം. ഇതിനെ ചോദ്യം ചെയ്യാൻ വിരലിൽ എണ്ണാവുന്ന അതും ഉപരോധങ്ങളാൽ ചുറ്റപ്പെട്ട സോഷ്യലിസ്റ്റ് രാജ്യങ്ങൾ മാത്രം. ഈ ഡോളർ നാണയ വ്യവസ്ഥയുടെ കടക്കലാണ് ചൈനയുടെയും റഷ്യയുടെയും നേതൃത്വത്തിൽ ബ്രിക്സ് രാജ്യങ്ങൾ നിശബ്ദമായി കത്തി വെച്ചിരിക്കുന്നത്.
ബ്രിക്സ് രാജ്യങ്ങളുടെ ചുവടു പിടിച്ചുകൊണ്ടു ഡോളറിന്റെ താന്തോന്നിത്തരം ഇനി അനുവദിക്കാന് കഴിയില്ല എന്നും ഡോളറിന്റെ വിശ്വാസ്യത ലോകത്തു തകർന്നുവെന്നും പറഞ്ഞുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളും , മുൻപ് സുരക്ഷിത വിനിമയ രൂപമായി കരുതിയിരുന്ന ഡോളറിൽ നിന്നും സ്വന്തം തടികൾ ഊരാൻ തുടങ്ങി..
ഇങ്ങനെ വിശ്വാസ്യത നഷ്ട്ടമായ ഡോളറിനു പകരം ചൈനയും റഷ്യയും ചെയ്തത്, പണ്ടത്തെ പോലെ സ്വർണത്തെ ബദലാക്കുകയാണ്. അവർ ഡോളറിൽ നിന്നും നിക്ഷേപങ്ങൾ സ്വർണ്ണ രൂപത്തിലേക്ക് മാറ്റി. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വിനിമയങ്ങൾ അതാതു രാജ്യങ്ങളുടെ ദേശീയ നാണയങ്ങളിലാക്കി. ഇതെല്ലം ഡോളറിന്റെ മൂല്യം ഇടിച്ചു. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളും ഡോളറിനെ കൈവെടിഞ്ഞു സ്വർണത്തെ കൂട്ടുപിടിക്കയാണ്.
ഈ മാറ്റങ്ങൾ പണ്ട് മാർക്സ് പ്രവചിച്ചപോലെ അമേരിക്കയെ അനിവാര്യമായ മറ്റൊരു വൻ സാമ്പത്തിക ദുരന്തത്തിലേക്ക് സ്വാഭാവികമായും നയിക്കയാണെന്നു 2008 ലെ സാമ്പത്തിക കുഴപ്പങ്ങൾ പ്രവചിച്ച മുതലാളിത്ത പണ്ഡിതന്മാർ തന്നെ പറയുന്നു.
ഇതെല്ലം മറികടക്കാൻ മുതലാളിത്തത്തിന് പണ്ടേ ആശ്രയം കണ്ണിൽച്ചോരയില്ലാത്ത യുദ്ധങ്ങളാണ്. അതിനായി എന്ത് നുണകളും പ്രചരിപ്പിക്കും എന്തും അട്ടിമറിക്കും.. ഇപ്പോഴിതാ എപ്‌സ്റ്റൈൻ ഫയൽസ് (Epstein Files) പേജുകൾ പുറത്തായതോടെ ബലാൽസംഗ കേസിൽ പ്രതിയായി മാറിയ ട്രംപിന് ഇനി തന്നെത്തന്നെ രക്ഷിക്കാൻ നെതന്യാഹുവിനെ പോലെ രാജ്യത്തു യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു നിലനിർത്തുക മാത്രമേ ചെയ്യാനുള്ളൂ.
പറഞ്ഞു വന്നത് സ്വർണ്ണം ചെറിയ മീനല്ല അത് അമേരിക്കൻ മുതലാളിത്തത്തിന്റെ ആണിക്കല്ലിളക്കുന്ന മരകായുധമായി മാറിയിരിക്കുന്നു അഥവാ മാറ്റിയിരിക്കുന്നു, റഷ്യയും ചൈനയും. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപ്പാദകർ ചൈനയാണ്. രണ്ടാമത് റഷ്യയും . അമേരിക്കൻ ട്രഷറികളിലെ അവരുടെ ഡോളർ ഷെയറുകളെല്ലാം സ്വര്ണത്തിലേക്കു മാറുകയും ആണ്…ഇപ്പോഴിതാ യൂറോപ്യൻ രാജ്യങ്ങളും ആ വഴിക്കു നീങ്ങുന്നു…ഇതാണ് ശരിക്കുമുള്ള യുദ്ധം



