പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിനും അദ്ദേഹത്തിന്റെ കീഴിലുള്ള മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരന്‍റെയും ഏതാനും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ കെ കെ ശിഹാബ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് കമീഷൻ ഉത്തരവിട്ടത്.
മുതുകാടിന്‍റെ കീഴിലുള്ള സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സി പി ശിഹാബാണ് കഴിഞ്ഞ ആഴ്ചയിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. അതിനുശേഷം ധാരാളം രക്ഷിതാക്കളും രംഗത്തെത്തി. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി സമൂഹ മാധ്യമങ്ങളിലും ആരോപണം ഉയർന്നു. ഈ ണ്പശ്ചാത്തലത്തിലാണ് കമീഷനെ സമീപിച്ചത്.
സംസ്ഥാന സർക്കാറിൽനിന്ന് സ്ഥാപന നടത്തിപ്പിനായി കോടികൾ സാമ്പത്തിക സഹായം ലഭിക്കുകയും ഇതിനുപുറമെ വൻതോതിൽ പണപ്പിരിവ് നടത്തുകയും ചെയ്യുന്നതും സമൂഹം ഏറെ ആദരവോടെ കാണുന്ന ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനത്തിനെതിരായ ആരോപണമായതിനാലാണ് താൻ അന്വേഷണം ആവശ്യപ്പെട്ടതെന്ന് കെ കെ ശിഹാബ് പറയുന്നു.



