മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ഇൻ്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തി വെച്ചതായി മണിപ്പൂർ സർക്കാർ അറിയിച്ചു. ഉഖ്രുൽ ജില്ലയിലാണ് വിലക്ക് ബാധിക്കുക. അഞ്ച ദിവസത്തെക്കാണ് ഇൻ്റർനെറ്റ്, ഡാറ്റ സേവന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അക്രമങ്ങളെ തുടർന്ന് ക്രമസമാധാന നില അസ്ഥിരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്.
ചൊവാഴ്‌ച രാവിലെ 11.30 മുതലാണ് ഇൻ്റർനെറ്റ് ഷട്ട്ഡൗൺ പ്രാബല്യത്തിൽ വന്നത്. മൊബൈൽ ഡാറ്റ, ബ്രോഡ്‌ബാൻഡ്, വിപിഎൻ, വിസാറ്റ് സേവനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചാണ് വിലക്ക്.
മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ സമൂഹ മാധ്യങ്ങൾ ദുരുപയോഗിക്കുന്നത് തടയാനാണ് സർക്കാർ ശ്രമം.മണിപ്പൂരിലെ പൊതുജനങ്ങളുടെ വികാരം ഉണർത്തുന്ന ചിത്രങ്ങൾ, പോസ്റ്റുകൾ, വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിച്ചേക്കാമെന്ന ആശങ്കയുണ്ടെന്ന് ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു. തിങ്കളാഴ്‌ച ലാറ്റിൻ ബസാറിർ ഇരുപത്തോളം വീടുകൾക്കും വാഹനങ്ങൾക്കും കുക്കി സംഘടകൾ തീയിട്ടിരുന്നു. കുക്കി ഗോത്രവർഗക്കാർ നടത്തിയ ആക്രമണത്തിൽ തങ്ഖുൽ നാഗ ഗ്രാമവാസിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സംഘർഷം കൂടുതൽ രൂക്ഷമായിരുന്നു.



