ചൂട് ശക്തമായതോടെ നദികൾ വറ്റിവരളുന്നതുപോലെ പുറത്തിറങ്ങി നടക്കുന്നവരും ദാഹിച്ചു വലയുകയാണ്. ദാഹം ശമിപ്പിക്കാൻ ആളുകൾ ഓടി ചെന്ന് കുപ്പിവെള്ളം വാങ്ങുന്നത് പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ കുപ്പിവെള്ളം വാങ്ങുന്നവരുടെ എണ്ണത്തിൽ സമീപ മാസങ്ങളിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ നിലവിൽ പ്രതിദിനം രണ്ടുകോടി രൂപയുടെ കുപ്പിവെള്ളം വിൽക്കുന്നുണ്ടെന്നാണ് കണക്ക്. അതായത് ഒരു ദിവസം ശരാശരി 13 ലക്ഷം ലിറ്റർ കുപ്പിവെള്ളം വിൽക്കുന്നു . ഈ ഏപ്രിൽ,മേയ് മാസങ്ങളിൽ ചൂട് കടുക്കുമെന്നതിനാൽ വിൽപന ഇനിയും ഉയരുമെന്നാണ് കുപ്പിവെള്ള കമ്പനികളുടെ കണക്കുക്കൂട്ടൽ.
കേരളത്തിൽ ഇപ്പോൾ 240 അംഗീകൃത യൂണിറ്റുകളിലായി ഒരു വർഷം 300 കോടി രൂപയുടെ കുപ്പിവെള്ളമാണ് വിൽക്കുന്നത്. കുപ്പിവെള്ള വിൽപനയുടെ യാത്ര ഇങ്ങനെയാണെങ്കിൽ 2024 ലെ വിൽപന മുൻകാലങ്ങളിലെ റെക്കോർഡ് ഭേദിക്കും. ഈ വർഷത്തെ വേനൽക്കാലത്ത് മാത്രം 200 കോടി രൂപയുടെ കച്ചവടം നടക്കുമെന്നാണ് കുപ്പിവെള്ള കമ്പനികൾ കണക്കുക്കൂട്ടുന്നത്



