പശ്ചിമേഷ്യയിൽ സംഘർഷം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തിൽ ഖത്തർ എയർവേയ്‌സ് ഉൾപ്പെടെയുള്ള ഗൾഫിലെ പ്രധാന വിമാനക്കമ്പനികൾ യുദ്ധമേഖലകളിലെ വ്യോമപാതകൾ ഒഴിവാക്കുന്നു. ദുബായിൽ നിന്ന് സർവീസ് നടത്തുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഇത്തിഹാദ് എയർവേസ്, ഖത്തർ എയർവേസ് തുടങ്ങിയ വിമാനക്കമ്പനികൾ ഇറാഖിൻ്റെയും സിറിയയുടെയും വ്യോമാതിർത്തി ഒഴിവാക്കും.
സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ ദൂരം പറക്കേണ്ടി വരുന്നതിനാൽ ഇത് വിമാനക്കമ്പനികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും. എന്നാൽ ,യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനക്കമ്പനികൾ റൂട്ട് മാറ്റി കൂടുതൽ ദൂരം പറക്കാൻ നിർബന്ധിതരാവുന്നത്. ഇന്ധനച്ചെലവ് കൂടുന്നതിനൊപ്പം ഈ വഴിതിരിച്ചുവിടലുകൾ യാത്രാ സമയത്തെയും ബാധിക്കും.
ഷിക്കാഗോ, മറ്റ് അമേരിക്കൻ നഗരങ്ങൾ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് എയർലൈൻസ് ഇപ്പോൾ പുതിയ പാതയിലൂടെയാണ് സർവീസ് നടത്തുന്നത്.ഫ്ലൈദുബായ്, എത്തിഹാദ് എയർവേയ്‌സ് എന്നിവയും അപകടകരമായേക്കാവുന്ന വ്യോമാതിർത്തികൾ ഒഴിവാക്കി റൂട്ട് പുനഃക്രമീകരിച്ചാണ് ദീർഘദൂര സർവീസുകൾ നടത്തുന്നത്.



