ഐടി, എഐ മേഖലകളിലെ അമേരിക്കൻ നേതൃത്വത്തിന് ഇന്ത്യൻ പൗരന്മാർ കേന്ദ്രബിന്ദുവാണെന്നും ഈ നിയന്ത്രണങ്ങൾ യുഎസ്- ഇന്ത്യ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും വാദിച്ചുകൊണ്ട്, 100,000 ഡോളർ ഫീസ് ഉൾപ്പെടെയുള്ള എച്ച്1-ബി വിസകളെക്കുറിച്ചുള്ള പ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് അമേരിക്കൻ നിയമനിർമ്മാതാക്കൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
യുഎസ് പ്രതിനിധി ജിമ്മി പനേറ്റ, കോൺഗ്രസ് അംഗങ്ങളായ അമി ബേര, സലൂദ് കാർബജൽ, ജൂലി ജോൺസൺ എന്നിവർ വ്യാഴാഴ്ച ട്രംപിന് കത്തെഴുതി.
മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം പുതിയ അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് ചുമത്തുന്ന എച്ച് 1-ബി വിസ പ്രോഗ്രാമിലെ ട്രംപിൻ്റെ ‘ചില കുടിയേറ്റേതര തൊഴിലാളികളുടെ പ്രവേശന നിയന്ത്രണം’ പ്രഖ്യാപനത്തിൽ നിയമ നിർമ്മാതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
സെപ്റ്റംബർ 19 -ലെ പ്രഖ്യാപനം യുഎസ്- ഇന്ത്യ ബന്ധത്തിൽ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രതികൂല പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ, അത് പുനഃപരിശോധിക്കാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
“ഇന്ത്യയിലേക്കുള്ള സമീപകാല പ്രതിനിധി സംഘത്തിലെ അംഗങ്ങളെന്ന നിലയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് സമ്പദ്‌വ്യവസ്ഥ, ദേശീയ സുരക്ഷ, മത്സര നേട്ടം എന്നിവയ്ക്ക് മാത്രമല്ല, ഇന്ത്യയുമായുള്ള നമ്മുടെ ബന്ധത്തിനും, ഞങ്ങൾ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ- അമേരിക്കൻ സമൂഹങ്ങൾക്കും എച്ച് -1 ബി പ്രോഗ്രാമിൻ്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുന്നു.
“സെപ്റ്റംബർ 19 -ലെ പ്രഖ്യാപനം താൽക്കാലികമായി നിർത്തിവയ്ക്കാനും H-1B പ്രോഗ്രാമിലേക്കുള്ള ഉചിതമായ പ്രവേശനം കുറയ്ക്കുന്ന ഏതൊരു നയവും പുനഃപരിശോധിക്കണമെന്നും ഞങ്ങൾ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു,” -നിയമനിർമ്മാതാക്കൾ കത്തിൽ പറഞ്ഞു.
കൃത്രിമ ബുദ്ധിയിലും നൂതന സാങ്കേതിക വിദ്യകളിലും ചൈന ‘ആക്രമണാത്മകമായി നിക്ഷേപം’ നടത്തുന്ന ഒരു സമയത്ത്, ‘നവീകരണ ആവാസവ്യവസ്ഥ, പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തൽ, ദീർഘകാല മത്സരശേഷി നിലനിർത്തൽ’ എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ ആകർഷിക്കുന്നത് യുഎസ് തുടരണമെന്ന് അവർ കൂട്ടിച്ചേർത്തു.
“കഴിഞ്ഞ വർഷം എച്ച്-1ബി വിസ ഉടമകളിൽ 71 ശതമാനത്തിൻ്റെയും ജന്മനാടായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ പ്രതിഭകളെ ആകർഷിക്കുന്നത് ഇന്തോ- പസഫിക്കിലെ ഒരു പ്രധാന ജനാധിപത്യ പങ്കാളിയുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്നു,” -അവർ പറഞ്ഞു.
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ മേഖലകളിലെ യുഎസിൻ്റെ മത്സരശേഷിയുടെ ഒരു ‘മൂലക്കല്ല്’ എന്നാണ് നിയമ നിർമ്മാതാക്കൾ H-1B പ്രോഗ്രാമിനെ വിശേഷിപ്പിച്ചത്.
എച്ച്-1ബി പ്രൊഫഷണലുകൾ യുഎസിലെ നവീകരണം, പേറ്റന്റ് നിർമ്മാണം, ബിസിനസ് രൂപീകരണം എന്നിവ വർദ്ധിപ്പിക്കുമെന്നും അമേരിക്കൻ തൊഴിലാളികളെ സ്ഥാന ഭ്രഷ്ടരാക്കുന്നതിന് പകരം പൂരകമാകുമെന്നും ഗവേഷണങ്ങൾ സ്ഥിരമായി കാണിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
“എച്ച്-1ബി വിസ ലഭിക്കുന്നവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യൻ പൗരന്മാരാണ്, വിവരസാങ്കേതിക വിദ്യയിലും കൃത്രിമബുദ്ധിയിലും യുഎസ് നേതൃത്വത്തിന് നിർണായക പങ്ക് വഹിക്കുന്നു.”
അമേരിക്കയിലെ ഏറ്റവും വിജയകരമായ പല കമ്പനികളും സ്ഥാപിച്ചതോ നയിച്ചതോ മുൻ എച്ച്-1ബി വിസ ഉടമകളാണെന്ന് അവർ ഊന്നിപ്പറഞ്ഞു. അവർ ‘പുതിയ ബിസിനസുകൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്ക് നേതൃത്വം നൽകുകയും അമേരിക്കയെ സാങ്കേതിക പുരോഗതിയുടെ മുൻപന്തിയിൽ നിർത്തുകയും ചെയ്യുന്നു’.
“നമ്മുടെ ഓരോ ജില്ലകളിലും ഇന്ത്യൻ- അമേരിക്കൻ വംശജരും മറ്റ് എച്ച്-1ബി വിസ ഉടമകളും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു നിയോജക മണ്ഡലമാണ്. ഇത് നമ്മുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുകയും നമ്മുടെ അക്കാദമിക്, നാഗരിക സ്ഥാപനങ്ങൾക്ക് സംഭാവന നൽകുകയും നമ്മുടെ സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു,” -അവർ പറഞ്ഞു.
എച്ച്-1ബി പ്രോഗ്രാം കേവലം തൊഴിൽ ആവശ്യങ്ങൾ പരിഹരിക്കുക മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ആഗോള ശക്തിയെ നിർവചിക്കുന്ന വ്യവസായങ്ങളിൽ യുഎസ് നേതൃത്വം ഉറപ്പാക്കുകയും ചെയ്യുകയാണെന്ന് ഊന്നിപ്പറഞ്ഞ നിയമ നിർമ്മാതാക്കൾ, അമേരിക്കയുടെ സാങ്കേതിക നേതൃത്വം ശക്തിപ്പെടുത്തുന്നതിനും, അമേരിക്കൻ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, യുഎസ് ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും ഇത് സംരക്ഷിക്കാനും വികസിപ്പിക്കാനും ട്രംപിനോട് ആവശ്യപ്പെട്ടു.
“സാങ്കേതിക നവീകരണത്തിൽ അമേരിക്ക നേതൃത്വം നൽകുന്നത് തുടരുന്നതിൻ്റെ ഒരു പ്രധാന ഭാഗമാണ് എച്ച്-1ബി വിസ പ്രോഗ്രാം. കൂടാതെ ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസിൻ്റെ സമീപകാല കുത്തനെയുള്ള ഉയർച്ചയിൽ ഇപ്പോൾ എക്കാലത്തേക്കാളും ഇത് ആവശ്യമാണ്,” -പനേറ്റ പറഞ്ഞു.
നിലവിലെ എച്ച്-1ബി വിസ സ്വീകർത്താക്കളിൽ 75 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിസ ലഭിക്കുന്നതിന് അമിതമായ തുക നൽകുന്ന തിരഞ്ഞെടുത്ത ആളുകളുടെയോ കോർപ്പറേഷനുകളുടെയോ എണ്ണം പരിമിതപ്പെടുത്തുന്നതിന് പകരം പ്രോഗ്രാം ഇനിയും മെച്ചപ്പെടുത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞു.
കഴിഞ്ഞ വർഷം 71 ശതമാനം എച്ച്-1ബി വിസ ഉടമകളുടെയും ജന്മനാടായ ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം നിലനിർത്തുന്നതിലും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും ശക്തമായ ഒരു വിസ പദ്ധതിയുടെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി. -പിടിഐ.



