ഏകദേശം അരലക്ഷം കോടി രൂപ ചൈനയിലേക്ക് ഇന്ത്യയിൽ നിന്നും ഹവാല പണമായി പോയി എന്ന കണ്ടെത്തലിന് പിന്നാലെ കേന്ദ്ര ഏജൻസിയായ ഇഡി അന്വേഷണം ആരംഭിച്ചു . ചൈനയില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഒന്നിലധികം കമ്പനികള്‍ നിയമം ലംഘിച്ചതായി സംശയമുണ്ട്. ഈ കൂട്ടത്തിൽ ലക്ഷ്വറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ഗാഡ്‌ജെറ്റ്‌സ് എന്നിവ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത കമ്പനികളുണ്ടെന്നാണ് വിവരം. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ കമ്പനികള്‍ നികുതി വെട്ടിച്ചുവെന്നാണ് കണ്ടെത്തല്‍.
ഇറക്കുമതി ചെയ്ത സാധനത്തിന്റെ ശരിയായ എണ്ണം കാണിക്കാതെ, കുറച്ച് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. കണക്കില്‍പെടാത്ത ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെ തുക പണമായി ചൈനീസ് കമ്പനികള്‍ക്ക് നല്‍കി. ഹവാല ശൃംഖല വഴിയായിരുന്നു പണം കൈമാറിയത് എന്നാണ് സംശയം. ഇഡിയുടെ അന്വേഷണത്തില്‍ കേന്ദ്ര ധന-ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളും സഹകരിക്കുന്നുണ്ട്.



