ജെറുസലേം: 580 ദിവസത്തിൽ അധികമായി ഹമാസ് തടങ്കലിൽ കഴിയുന്ന ഇസ്രയേലി- അമേരിക്കൻ പൗരനായ ഈഡൻ അലക്‌സാണ്ടറിനെ വിട്ടയക്കാൻ തീരുമാനം. മെയ് 13 ചൊവ്വാഴ്‌ച ഈഡനെ വിട്ടയക്കുമെന്ന് ഹമാസ് നേതാക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.
ഹമാസിൻ്റെ തടങ്കലിലുള്ള അവസാനത്തെ യുഎസ് പൗരനാണ് ഈഡൻ അലക്‌സാണ്ടർ. വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായി ഗാസയിലേക്ക് മരുന്നും ഭക്ഷണവും അടക്കമുള്ളവ എത്തിക്കുന്ന നടപടിയുടെ ഭാഗമായുമാണ് ഈ വിട്ടയക്കൽ നടപടി ഉണ്ടാകുന്നത്. യുഎസ്, ഖത്തർ, ഈജിപ്‌ത്, ഹമാസ് തുടങ്ങിയവർ തമ്മിലുണ്ടായ ചർച്ചകളിലാണ് ഈഡനെ വിട്ടയക്കാൻ തീരുമാനമുണ്ടായത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പശ്ചിമേഷ്യ സന്ദർശനത്തിൻ്റെ മുന്നോടിയായി വിട്ടയക്കൽ നടക്കും. ഇതൊരു പോസിറ്റീവ് ആയ നടപടിയാണെന്നും കൈവശമുളള മറ്റ് അമേരിക്കൻ സൈനികരുടെ മൃതദേഹങ്ങളും ഹമാസ് വിട്ടു നൽകണമെന്നും വാഷിങ്‌ടണിൻ്റെ പ്രത്യേക പ്രതിനിധി ആദം ബോഹ്‍ലെർ പറഞ്ഞു.
ഇസ്രയേലിൽ ജനിച്ച അമേരിക്കയിൽ വളർന്ന ഈഡൻ അലക്‌സാണ്ടർ ഗാസ അതിർത്തിയിൽ എലൈറ്റി ഇൻഫാൻ്റെറി യൂണിറ്റിൽ പ്രവർത്തിക്കുന്നതിനിടെ ആണ് ഹമാസിൻ്റെ പിടിയിലാകുന്നത്. 2023ൽ 251 പേരെയാണ് ഹമാസ് തടങ്കലിലാക്കിയത്. ഇതിൽ അഞ്ചുപേർ തങ്ങളുടെ പൗരന്മാരാണെന്നാണ് യുഎസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ തന്നെ ആകെ ജീവനോടെ ഉള്ളത് ഈഡൻ മാത്രമാണ്.
ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് തങ്ങളുമായി സംസാരിച്ചെന്നും, ഭാവിയിലെ ചർച്ചകൾക്ക് ഈഡനെ വിട്ടു നൽകുന്നത് ഉപകാരപ്പെടുമെന്നും നെതന്യാഹുവിൻ്റെ ഓഫീസ് പറഞ്ഞു. എന്നാൽ ഇപ്പോഴുള്ള ആക്രമണം ഉടൻ നിർത്തില്ലെന്നും എല്ലാ ലക്ഷ്യങ്ങളും നേടിയ ശേഷമേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂ എന്നും നെതന്യാഹു അറിയിച്ചു.



