മനുഷ്യാവകാശത്തിൻ്റെ സകല സീമകളും ലംഘിച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം. അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി നിരോധിച്ച അടിമത്തം അടക്കമുള്ള കിരാത രീതികൾ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് തുടക്കമായതായി റിപ്പോർട്ടുകൾ. ഈ മാസം നടപ്പിലാക്കിയ പുതിയ ക്രിമിനൽ നടപടി ക്രമത്തിലൂടെ ആണ് താലിബാൻ സർക്കാർ ഇതുവരെ നില നിന്നിരുന്ന നിയമങ്ങളെയും ശിക്ഷാ രീതികളെയും മാറ്റിമറിച്ചത്.
ഇന്ത്യയിൽ നിലനിന്നിരുന്ന ചാതുർവർണ്യത്തിന് സമാനമായി അഫ്‌ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ചുള്ള സാമൂഹിക വിഭജനവും നീതി നിർവ്വഹണവുമാണ് നടപ്പിലാക്കുന്നത്. ഈ പുതിയ നിയമത്തിൽ താലിബാൻ തലവൻ ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവച്ചിട്ടുണ്ട്. മതപണ്ഡിതന്മാർ (ഉലമകൾ), ഉന്നതർ, മധ്യവർഗ്ഗം, താഴന്ന വർഗ്ഗം എന്നിങ്ങനെയാണ് അഫ്‌ഗാനികളെ സർക്കാർ തരം തിരിച്ചിരിക്കുന്നത്.
പുതിയ നിയമപ്രകാരം ഒരാൾക്ക് നൽകുന്ന ശിക്ഷ നിശ്ചയിക്കുന്നത് അയാൾ ചെയ്‌ത കുറ്റത്തിൻ്റെ ഗൗരവം നോക്കിയല്ല, മറിച്ച് അയാളുടെ സാമൂഹിക പദവി അനുസരിച്ചാവും. കുറ്റം ചെയ്‌താലും മതപണ്ഡിതന്മാർക്കും ഉന്നതർക്കും ശിക്ഷയില്ലാതെ രക്ഷപ്പെടാം എന്ന സ്ഥിതിയാണ് നിലവിൽ രാജ്യത്തുള്ളത്.
പുതിയ നിയമത്തിലെ ആർട്ടിക്കിൾ 9 അനുസരിച്ച് ശിക്ഷകൾ വിഭാഗങ്ങൾക്ക് അനുസരിച്ച് നാലായിട്ട് തിരിച്ചിട്ടുണ്ട്. മതപണ്ഡിതന്മാർ: ഇവർ കുറ്റം ചെയ്‌താൽ കേവലം ഉപദേശം നൽകി വിട്ടയക്കും. ഉന്നതർ: ഇവർക്ക് കോടതി സമൻസ് അയക്കുകയും ഉപദേശം നൽകി വിടുകയും ചെയ്യും. മധ്യവർഗ്ഗം: തടവുശിക്ഷ, താഴ്ന്ന വർഗ്ഗം: ഇവർക്ക് തടവുശിക്ഷക്ക് പുറമെ കഠിനമായ ശാരീരിക പീഡനങ്ങളും ഏൽക്കേണ്ടി വരും എന്ന തരത്തിലാണ് പുതിയ നീതി വ്യവസ്ഥ.
ഈ പുതിയ നിയമം അടിമത്തത്തെ നിയമപരമായി അംഗീകരിക്കുന്നു എന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നിയമത്തിലെ പല ഭാഗങ്ങളിലും ‘സ്വതന്ത്രരായ വ്യക്തികൾ’, ‘അടിമകൾ’ എന്നിങ്ങനെയുള്ള വേർതിരിവുകൾ വ്യക്തമായി പരാമർശിക്കുന്നുണ്ട് എന്നാണ് മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതുകൂടാതെ താഴേക്കിടയിൽ ഉള്ളവർക്ക് പ്രതിഭാഗം വക്കീലിനെ വെക്കാനുള്ള അവകാശം പോലും നിയമം നൽകുന്നില്ല. വ്യാജ കേസുകളിൽ പെട്ടാലും ശിക്ഷ അനുഭവിക്കുക എന്നതാണ് സാധാരണക്കാർക്ക് മുന്നിലുള്ള ഒരേയൊരു വഴിയെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.
ഇതുപോലുള്ള നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നിയമ വിധേയമാക്കുന്ന നടപടി ക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.



