കേരളത്തിൽ മഴ വീണ്ടും ശക്തമായതോടെ വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിൽ ജനവാസമേഖലകളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പ്രധാന നദികളിലെ ജലനിരപ്പുയർന്നത് ആശങ്ക പരത്തുന്നുണ്ട്.
പ്രധാന ദുരന്ത ബാധിത മേഖലകൾ
പത്തനംതിട്ട: പമ്പാനദിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വീടുകൾ ഒറ്റപ്പെട്ടു. വള്ളങ്ങളിലും ഡിങ്കി ബോട്ടുകളിലുമാണ് രോഗികളെയും നാട്ടുകാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. പമ്പാ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അപ്പർ കുട്ടനാട്: കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവ വെള്ളത്തിനടിയിലായി. നൂറുകണക്കിന് വീടുകളും കച്ചവട സ്ഥാപനങ്ങളും വെള്ളത്തിലാണ്. ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ആലപ്പുഴ (കുട്ടനാട്): കുട്ടനാട്ടിലെ രക്ഷാ പ്രവർത്തനത്തിനായി ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസിൻ്റെ (ITBP) രണ്ട് സംഘം നൂറനാട് ക്യാമ്പിൽ നിന്ന് തിരിച്ചു. ആലപ്പുഴ- ചങ്ങനാശ്ശേരി (AC) റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി സ്‌തംഭിച്ചു. കൊല്ലത്തുനിന്നും മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
എറണാകുളം: മൂവാറ്റുപുഴ കൊച്ചങ്ങാടി, ഇലാഹി നഗർ കോളനി എന്നിവിടങ്ങളിൽ വീടുകളിൽ വീണ്ടും വെള്ളം കയറി. 9 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.
കോഴിക്കോട്: ജില്ലയിലെ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 826 പേർ കഴിയുന്നുണ്ട്.
അണക്കെട്ടുകളിലെ ജലനിരപ്പ്
മുല്ലപ്പെരിയാർ ഡാം: 118.36 അടി, ഇടുക്കി ഡാം: 2343 അടി, മലങ്കര ഡാം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.



