കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ കെ.എസ്.ഇ.ബി.എയെ അറിയിക്കണമെന്ന് നിർദേശം. ടോൾ ഫ്രീ കസ്റ്റമർ കെയർ- 1912, വാട്‍സ് ആപ്പ്: 9496001912, വൈദ്യുതി അടിയന്തര സേവനം: 9496010692 പരാതികളും അടിയന്തര വിവരങ്ങളും എന്നീ നമ്പറുകളിൽ അറിയിക്കാം.
സുരക്ഷാ നിർദ്ദേശങ്ങൾ
പൊട്ടിവീണ വൈദ്യുതി കമ്പികൾ, തകരാറിലായ ലൈനുകൾ, വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഒരു കാരണവശാലും സമീപിക്കുകയോ സ്‌പർശിക്കുകയോ ചെയ്യരുത്.
അത്തരം സാഹചര്യങ്ങൾ കണ്ടാൽ മറ്റുള്ളവരെയും അപകടമേഖലയിൽ നിന്ന് അകറ്റി നിർത്തുകയും മുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ഉടൻ വിവരം അറിയിക്കുകയും ചെയ്യുക.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ നാല് പേർക്ക് ജീവൻ നഷ്‌ടമായി.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായ മഴക്കെടുതിയാണ്. കോട്ടയം പാലായിലും ഈരാറ്റുപേട്ടയിലും കടകളിലും വീടുകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് ശമനമായതോടെ ഇടുക്കി ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ ജനവാസമേഖലകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും കനത്ത വെള്ളക്കെട്ടാണ്.



