മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. രജിസ്റ്റർ ചെയ്ത 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു .
അന്വേഷണ ഭാഗമായി എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ സാധ്യമായ എല്ലാ സഹായവും സർക്കാർ നല്‍കി. എന്നിട്ടും ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിച്ചില്ല. തുടര്‍ന്നാണ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഇതിനെ തുടർന്ന് , മൊഴി നല്‍കാന്‍ എസ്‌ഐടി ആരെയും നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. പരാതി സ്വീകരിക്കുന്നതിനായി നോഡല്‍ ഏജന്‍സി പ്രവര്‍ത്തനം തുടരണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിര്‍ദിഷ്ട നിയമം തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്ന നിയമത്തിന് സമാനമാകരുത്. പുതിയ നിയമം നിലവില്‍ വരുന്നതുവരെ കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടാകുമെന്നും ഹൈക്കോടതി അറിയിച്ചു.
ഓഗസ്റ്റ് മാസം ആദ്യത്തോടെ നടത്താന്‍ നിശ്ചയിച്ച സിനിമാ കോണ്‍ക്ലേവിന് ശേഷം സിനിമാ നയം രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നിര്‍ദിഷ്ട നിയമത്തിന്റെ കരട് തയ്യാറാക്കിയ ശേഷം അറിയിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.



