തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് ആഗസ്‌ത് 19ന് തിങ്കളാഴ്‌ച ഉച്ചക്ക് കേരള സാംസ്കാരിക വകുപ്പ് പുറത്തുവിട്ടു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർ ഉൾപ്പെടെ അഞ്ചുപേർക്കാണ് റിപ്പോർട്ട് കൈമാറിയത്. 233 പേജുകളാണ് പുറത്തുവിട്ടത്. “ആകാശം നിഗൂഢതകൾ കൊണ്ട് നിറഞ്ഞതാണ്” എന്ന തലക്കെട്ടോടെയുള്ള റിപ്പോർട്ടിൽ സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനം വളരെ ശക്തമായി പ്രതിപാതിക്കുന്നു. സിനിമ ആണടയാളത്തിൻ്റെ സിംബലായി മാറിയതായും കമ്മീഷൻ റിപ്പോർട്ടിൽ വിലയിരുത്തി.
സ്ത്രീകൾക്കെതിരെയുള്ള കടന്നു കയറ്റവും അടിച്ചമർത്തലും വളരെ കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ വ്യക്‌തികൾക്ക് എതിരെയുള്ള പരാതികളും പരാമർശങ്ങളും അടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട് പുറത്തു വിട്ടത്. അതേസമയം, നടി രഞ്ജിനി സമർപ്പിച്ച ഹർജി ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചിരുന്നു.
റിപ്പോർട്ട് പുറത്തുവിടും മുമ്പ് തനിക്ക് റിപ്പോർട്ട് കാണണമെന്നാണ് ഹർജിയിൽ രഞ്ജിനി ആവശ്യപ്പെട്ടത്. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പുവരുത്തണം. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തണം. മൊഴി നൽകിയവരുടെ സമ്മതമില്ലാതെ പുറത്തുവിടരുതെന്നും നടി ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിന് തീരുമാനിച്ചത്. രഞ്ജിനിക്ക് റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു തന്നെ സിംഗിൾ ബെഞ്ചിൽ ഹർജി നൽകാനും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്‌താഖ്, എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിന് കൈമാറിയത്.



