റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തുടർച്ചയായി ഒമ്പതാം തവണയും പലിശ നിരക്കിൽ മാറ്റമില്ലാതെ പണനയ അവലോകന യോഗം. യുപിഐയിൽ സുപ്രധാനമായ മാറ്റങ്ങളും പ്രഖ്യാപിച്ചു. ഇനിമുതൽ യു.പി.ഐ പേയ്‌മെന്റുകള്‍ക്ക് ഒരാള്‍ക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും ഉപയോഗിക്കാം. ഇതിന് അനുവദിക്കുന്ന ഡെലിഗേറ്റഡ് പേയ്‌മെന്റ് സൗകര്യം അവതരിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. മറ്റൊരു വ്യക്തിക്ക് അക്കൗണ്ട് ഉടമ നിശ്ചയിക്കുന്ന പരിധിവരെ പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കുന്ന സംവിധാനത്തെയാണ് ഡെലിഗേറ്റഡ് പേയ്‌മെന്റ് എന്നു പറയുന്നത്.
യു.പി.ഐ വഴി പണമിടപാടുകൾ നടത്തുന്നതിനുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷം രൂപയായി സെൻട്രൽ ബാങ്ക് ഉയർത്തി. നിലവിൽ ഒരു ലക്ഷം രൂപയാണ് യു.പി.ഐയുടെ പേയ്‌മെൻ്റ് പരിധി. മൂലധന വിപണികൾ, IPO സബ്‌സ്‌ക്രിപ്‌ഷനുകൾ, വായ്‌പ വീണ്ടെടുക്കൽ, ഇൻഷുറൻസ്, മെഡിക്കൽ, വിദ്യാഭ്യാസ സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഭവന വായ്‌പ, സ്വർണ പണയ വായ്‌പ എന്നിവയിലെ ടോപ്പ് അപ്പ് വായ്‌പകളിലുണ്ടാകുന്ന വർധനവും ഗവർണർ പരമാർശിച്ചു. ഇനി മുതൽ ടോപ്പ് അപ്പ് വായ്‌പ എളുപ്പമാകില്ലെന്നാണ് ലഭിക്കുന്ന സൂചന. വായ്‌പയെടുത്ത വ്യക്തിയുടെ തിരിച്ചടവ് സംബന്ധിച്ച വിവരങ്ങൾ വായ്‌പ ദാതാക്കൾ ഓരോ രണ്ടാഴ്‌ചയിലും ഇനി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് കൈമാറമെന്ന് ആർ.ബി.ഐ ഗവർണർ നിർദ്ദേശിച്ചു. ക്രെഡിറ്റ് വിവരങ്ങൾ സിബിൽ പോലുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നിലവിൽ മാസത്തിലാണ് ലഭിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ ചെക്ക് ക്ലിയറൻസിനുള്ള നടപടികൾ പൂർത്തിയാക്കുന്ന സംവിധാനവും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. ചെക്കുകൾ സ്‌കാൻ ചെയ്‌ത് പാസാക്കുന്നതിലൂടെ മണിക്കൂറുകൾക്കുള്ളിൽ ചെക്ക് ക്ലിയറൻസ് പൂർത്തിയാകും. T+1 ക്ലിയൻസ് സൈക്കിളാണ് നിലവിൽ ബാങ്കുകൾ പിന്തുടരുന്നത്.



