നവംബർ രണ്ടിന് സംസ്ഥാനത്തെ ചിറ്റാപൂരിൽ റൂട്ട് മാർച്ച് നടത്താൻ പുതിയ അപേക്ഷ സമർപ്പിക്കാൻ കർണാടക ഹൈക്കോടതി രാഷ്ട്രീയ സ്വയം സേവക സംഘത്തോട് (ആർഎസ്‌എസ്) ആവശ്യപ്പെട്ടു.
മാർച്ച് നടക്കുന്ന വഴി സഹിതം ജില്ലാ കളക്ടർമാർക്ക് പുതിയ ഹർജി സമർപ്പിക്കാൻ ആണ് ഹൈക്കോടതി ഹർജിക്കാരോട് നിർദ്ദേശിച്ചത്.
ഭീം ആർമിയും ദളിത് പാന്തേഴ്‌സും പ്രതിഷേധിക്കാൻ അനുമതി തേടിയിരുന്നുവെങ്കിലും, ആർഎസ്എസിനും ഭീം ആർമിക്കും വെവ്വേറെ സമയ സ്ലോട്ടുകൾ അനുവദിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാദം കേൾക്കൽ ഒക്ടോബർ 24-ലേക്ക് മാറ്റിവച്ചു.
കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കർണാടക സർക്കാരും ആർഎസ്എസും തമ്മിലുള്ള തർക്കം തുടരുന്നതിന് ഇടയിലാണ് ഇത്.
കർണാടകയിലെ സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും സർക്കാർ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിലും ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടതോടെ ആണ് ആർ.എസ്.എസിന് എതിരെയുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടത്.
സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും സിലബസിന് പുറത്തുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകരുതെന്ന് അദ്ദേഹം പറഞ്ഞു.
2021 -ലെ കർണാടക സംസ്ഥാന സിവിൽ സർവീസ് (പെരുമാറ്റ) ചട്ടങ്ങളിലെ ചട്ടം 5(1) ലംഘനം ചൂണ്ടിക്കാട്ടി ആർഎസ്‌എസ് പരിപാടികളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കത്തെഴുതി.
ഉറവിടം: പി.ടി.ഐ



