ആഗോള അയ്യപ്പ സംഗമത്തിൻ്റെ നടത്തിപ്പിലും സ്പോൺസർഷിപ്പിലും സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സംഗമത്തിൽ സർക്കാരിൻ്റെ റോൾ എന്തെന്നും ആർക്കാണ് പരിപാടി നടത്തണമെന്ന ആവശ്യമെന്നും കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ബോർഡിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി.
മതേതര സർക്കാരിന് എങ്ങനെയാണ് അയ്യപ്പ സംഗമം നടത്താനാവുക എന്നായിരുന്നു ഹർജിക്കാരുടെ ചോദ്യം. ഹർജി അടുത്ത ദിവസം വീണ്ടും പരിഗണിക്കാൻ മാറ്റി. അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ ശ്രമവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത് വന്നു.
കൊട്ടാരം പ്രതിനിധികളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്. പ്രശാന്ത് കൂടിക്കാഴ്‌ച നടത്തി. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അടുത്ത ആഴ്‌ചയോടെ തീരുമാനമെന്നാണ് കൊട്ടാരം പ്രതിനിധികളുടെ പ്രതികരണം.
ശബരിമല പ്രക്ഷോഭ കാലത്ത് എടുത്ത കേസുകൾ പിൻവലിക്കാത്ത സാഹചര്യത്തിൽ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനോട് രാജകുടുംബത്തിന് അതൃപ്‌തി ഉള്ളതായാണ് സൂചന. എന്നാൽ ഇത് പ്രത്യക്ഷമായി പ്രകടിപ്പിക്കേണ്ട എന്നാണ് പന്തളം കൊട്ടാരത്തിൻ്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.




