ബോളിവുഡ് നടി ശിൽപ ഷെട്ടിയും ബിസിനസുകാരനായ ഭർത്താവ് രാജ് കുന്ദ്രയും വീണ്ടും നിയമക്കുരുക്കിൽ. 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ഇരുവർക്കും എതിരെ കേസെടുത്തു.
രാജ് കുന്ദ്രക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തുന്നത് ഇതാദ്യമല്ല. 2024 ഡിസംബറിൽ, അശ്ലീല സിനിമകളുടെ നിയമവിരുദ്ധമായ വിതരണം സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തെ വിളിച്ചു വരുത്തിയിരുന്നു.
പരാതിക്കാരനും ആരോപണങ്ങളും
ലോട്ടസ് ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൻ്റെ ഡയറക്ടറും ബിസിനസുകാരനുമായ ദീപക് കോത്താരി, ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് ഫയൽ ചെയ്‌തു. ബിസിനസ് വികസിപ്പിക്കുന്നതിനായി സെലിബ്രിറ്റി ദമ്പതികൾ തന്നിൽ നിന്ന് 75 കോടി രൂപ വായ്‌പ എടുത്തെങ്കിലും ആ തുക വ്യക്തിഗത ചെലവുകൾക്കായി ഉപയോഗിച്ചുവെന്ന് കോത്താരി ആരോപിക്കുന്നു.
എന്താണ് കാര്യം?
എഫ്‌ഐആറിൽ പറയുന്നതനുസരിച്ച്, 2015ൽ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും ഒരു ഇടനിലക്കാരൻ വഴി ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന തങ്ങളുടെ കമ്പനിക്ക് വേണ്ടി 75 കോടി രൂപ വായ്‌പ എടുക്കാൻ തന്നെ സമീപിച്ചു. ഷെട്ടിയും കുന്ദ്രയും ഡയറക്ടർമാരായിരുന്ന ഈ കമ്പനിക്ക് വേണ്ടി 12% വാർഷിക പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്‌താണ് വായ്‌പയെടുത്തത്.
പിന്നീട് ദമ്പതികൾ വായ്‌പ ഒരു നിക്ഷേപമാക്കി മാറ്റാൻ അഭ്യർത്ഥിക്കുകയും എല്ലാ മാസവും മുതലിൻ്റെ ഒരു ഭാഗം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്‌തുവെന്ന് കോത്താരി പറയുന്നു. തുടർന്ന്, 2015ൽ രണ്ട് ഗഡുക്കളായി ഒരു ഷെയർ സബ്‌സ്‌ക്രിപ്‌ഷൻ കരാർ പ്രകാരം ഏകദേശം 60 കോടി രൂപ ബെസ്റ്റ് ഡീൽ ടിവിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. എന്നിരുന്നാലും, തുക ഇതുവരെ തിരികെ നൽകിയിട്ടില്ല. പണം വീണ്ടെടുക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ദമ്പതികൾ തുക “സത്യസന്ധമായി ദുരുപയോഗം ചെയ്‌തു” -എന്നും കോത്താരി ആരോപിച്ചു.
സെലിബ്രിറ്റി ദമ്പതികളുടെ വശം
ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ ഈ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് ഒരു പ്രസ്‌താവന ഇറക്കി. തൻ്റെ ക്ലയന്റുകൾക്ക് എതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് അവരുടെ പ്രതിച്ഛായ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “എൻ്റെ ക്ലയന്റുകൾക്ക് എതിരെ മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
എൻ്റെ ക്ലയന്റുകൾ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. അവ പൂർണമായും സിവിൽ സ്വഭാവമുള്ളതാണ്. ഈ വിഷയത്തിൽ എൻസിഎൽടി മുംബൈ 04/10/2024ന് വിധി പ്രസ്‌താവിച്ചു. ഇതൊരു പഴയ ഇടപാടാണ്. അതിൽ കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽ ആവുകയും ഒടുവിൽ എൻസിഎൽടിയിൽ ഒരു നീണ്ട നിയമ യുദ്ധത്തിൽ കുടുങ്ങിപ്പോകുകയും ചെയ്‌തു.”



