കൊല്ലത്ത് ലഹരി ഉപയോഗവും, വിൽപ്പനയും വ്യാപകമായ സാഹചര്യത്തിൽ പരിശോധന കർശനമാക്കി പോലീസ്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം എംഡിഎംഎ കൊല്ലത്തെ മൊത്തം വിതരണക്കാരിലേക്ക് എത്തിക്കാൻ വിദേശികൾക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നതിൽ മുഖ്യകണ്ണിയായ നൈജീരിയൻ യുവാവിനെ കഴിഞ്ഞ ദിവസം കൊല്ലം ഇരവിപുരം പോലീസ് പിടികൂടി.
അഗ്ബെദോ സോളമൻ എന്ന 29-കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിലെത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നിർദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാർച്ച് 25ന് ഡൽഹിയിൽ എത്തി.
അവിടെ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്ബെദോ സോളമനെ പിടികൂടിയത്. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് നിഗമനം. സോളമനെ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് കേരള പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.



