തന്നോട് എതിർപ്പുള്ള പാർട്ടി വിഭാഗം രാജി ആവശ്യപ്പെടുന്നതിന് മുന്‍പേ കേന്ദ്ര നേതൃത്വത്തിന് മുൻപിൽ രാജി സന്നദ്ധത അറിയിച്ച കെ സുരേന്ദ്രന്റെ നിലപാട് വിജയം കൊണ്ടിരിക്കുകയാണ് . കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ ചുമതല ഒഴിയില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞതോടെയായിരുന്നു സുരേന്ദ്ര പക്ഷത്തിന് താല്‍ക്കാലിക ആശ്വാസം ആയത്.
ബിജെപിയുടെ നിലവിലുള്ള സംസ്ഥാന ഭാരവാഹികള്‍ തെരഞ്ഞെടുപ്പ് പരാജയ കാരണത്താൽ രാജിവെക്കുമെന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് ജാവഡേക്കര്‍ എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് തോല്‍വികളുടെ പേരില്‍ പിണറായി വിജയനും രാജിവയ്‌ക്കേണ്ടേ എന്ന് ജാവഡേക്കര്‍ ചോദിച്ചു.
സംസ്ഥാന സമിതി രാജിവെക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടത് എന്നു പറഞ്ഞാണ് ഇപ്പോഴുള്ള വിഷയങ്ങളെ സുരേന്ദ്രന്‍ പ്രതിരോധിക്കുന്നത്. അതേസമയം, ഇനി കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. മുൻ കേന്ദ്രമാത്രിയായിരുന്ന വി മുരളീധരന്റെ പിന്തുണയും കൃഷ്ണദാസ് പക്ഷത്തിനുണ്ട്.
ബിജെപിക്കുള്ളിലെ ആഭ്യന്തര ചേരിപ്പോരിനിടയില്‍ വി മുരളീധരനുമായുള്ള അകല്‍ച്ച സൂചിപ്പിച്ചായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. വി. മുരളീധരന്‍ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ ആരും അധ്യക്ഷനായിരുന്ന മുരളീധരന്റെ രാജിയാവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.
നിലവിൽ അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രന്‍ മാറിയാല്‍ പി കെ കൃഷ്ണദാസ് വിഭാഗം അധ്യക്ഷ സ്ഥാനത്തിന് പിടിമുറുക്കാനുള്ള തയ്യാറെടുപ്പിലാണ്. വി മുരളീധരന്ഒരിക്കൽ കൂടി ഒരു അവസരം കൂടി നല്‍കാനുള്ള സാധ്യതയും കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്.
സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രന് കേരളത്തിലെ ആര്‍എസ്എസ് പിന്തുണ ഉണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതില്‍ താല്‍പ്പര്യമില്ല. ഇത് നിലവിലുള്ള പ്രതിസന്ധി രൂക്ഷമാകാനെ ഇത് ഉപകരിക്കൂ എന്നാണ് കേന്ദ്രത്തിന്റെ വലയിരുത്തല്‍.



