ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫോണ്‍ സന്ദേശം പുറത്ത്. എത്ര നിര്‍ബന്ധിച്ചിട്ടും യുവതി ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഭീഷണി. രാഹുല്‍ യുവതിയെ അസഭ്യം പറയുന്നതും ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാകുന്നുണ്ട്. രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച യുവതിയുടെ സന്ദേശമാണ് പുറത്തുവന്നത്.
‘എനിക്ക് തന്നെ ഒന്ന് കാണണം, എൻ്റെ തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്, എനിക്ക് പറ്റുന്നില്ല’ -എന്ന് രാഹുല്‍ പറയുമ്പോള്‍ തന്നോടുള്ള സ്‌നേഹം കൊണ്ടല്ല കാണാന്‍ വരുന്നതെന്ന് അറിയാമെന്ന് യുവതി തിരിച്ചു പറയുന്നു. ‘എനിക്ക് നല്ലതുപോലെ അറിയാം. തൻ്റെ ടെന്‍ഷന്‍ മാറി കിട്ടണം. അതിന് ഞാന്‍ ഒരു വസ്‌തുവാണ്. എന്നിട്ട് എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ’ എന്ന് യുവതി ചോദിക്കുമ്പോഴാണ് രാഹുലിന്‍റെ മറുപടി.
‘എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ കരുതുന്നത്. എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ വിചാരിക്കുന്നത്?’ എന്ന ചോദ്യമായിരുന്നു രാഹുല്‍ തിരിച്ചു ചോദിച്ചത്. എന്നാല്‍ കൊന്നേര്, അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ള കാര്യമെന്നും കൊന്നിട്ട് തനിക്ക് മിടുക്കനായി പോകാന്‍ സാധിക്കുമോയെന്ന് യുവതി ചോദിക്കുമ്പോള്‍ രാഹുല്‍ ചിരിക്കുന്നതും ഫോണ്‍ സന്ദേശത്തില്‍ കേള്‍ക്കാം.
രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്ക് അയച്ച വാട്‌സ് ആപ്പ്, ടെലഗ്രാം ചാറ്റുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും മരുന്ന് കഴിച്ചാല്‍ മതിയെന്നും പറയുന്ന ചാറ്റായിരുന്നു അത്. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് അറിയാമോയെന്നും ഒരിക്കലും ഡോക്ടറെ കാണാതെ അത്തരത്തില്‍ മരുന്നുകള്‍ കഴിക്കരുതെന്നും യുവതി പറയുമ്പോള്‍ ഡോക്ടര്‍ ഉണ്ടായാല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്.
അമിത രക്തസ്രാവവും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് യുവതി ചൂണ്ടിക്കാട്ടുമ്പോള്‍ ഡോക്ടറെ കാണണം എന്നൊന്നും ഇല്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. ഈ സന്ദേശം പുറത്ത് വിട്ടതിന് പിന്നാലെ ആയിരുന്നു രാഹുലിൻ്റെ രാജി.



