...
Home News Kerala ‘ഹൃദയപൂർവം’, ഐസക്കിൻ്റെ ഹൃദയം കൊച്ചിയിലെത്തി; ഇനി പ്രതീക്ഷയുടെ നിമിഷങ്ങൾ

‘ഹൃദയപൂർവം’, ഐസക്കിൻ്റെ ഹൃദയം കൊച്ചിയിലെത്തി; ഇനി പ്രതീക്ഷയുടെ നിമിഷങ്ങൾ

കുടുംബം സന്നദ്ധത അറിയിച്ചതോടെ ആണ് ഐസക്കിൻ്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള നടപടി ആരംഭിച്ചത്

460

ഐസക്കിൻ്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസിൽ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് ആണ് ഹൃദയം എത്തിച്ചത്.

ഇതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തിലെ ടെർമിനൽ ഒന്നിലാണ് സംസ്ഥാന സർക്കാരിൻ്റെ എയർ ആംബുലൻസ് സജ്ജീകരിച്ചിരുന്നത്. എയർ ആംബുലൻസ് ഹയാത്ത് ഹെലിപ്പാഡിൽ എത്തിച്ച് അവിടെ നിന്ന് ആംബുലൻസിൽ ലിസി ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

സെപ്‌തംബർ ആറിനാണ് കൊട്ടാരക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഹോട്ടൽ ഉടമയായ 33 -കാരൻ ഐസക്ക് ജോർജിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ ഐസക്കിൻ്റെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്‌ച വൈകീട്ടോടെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുക ആയിരുന്നു. കുടുംബം സന്നദ്ധത അറിയിച്ചതോടെ ആണ് ഐസക്കിൻ്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള നടപടി ആരംഭിച്ചത്.

ഐസക്കിൻ്റെ ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, കരൾ, വൃക്കകൾ, കോർണിയകൾ എന്നിവയാണ് ദാനം ചെയ്യുന്നത്. കരളും ഒരു വൃക്കയും കിംസിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലും അവയവ മാറ്റത്തിനായി ഉപയോഗിക്കും. കോർണിയകൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ആണ് മാറ്റുന്നത്.

അതേസമയം, ലിസി ആശുപത്രിയിൽ ഹൃദയം സ്വീകരിക്കുന്നതിനുള്ള നടപടികളും നടന്നു വരികയാണ്. 28-കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് ആണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.