സംഘർഷ മേഖലകളിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമണങ്ങൾ കൂടുന്നു. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ 2024ൽ മുമ്പില്ലാത്ത വിധം കൂടിയെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ)യുടെ റിപ്പോർട്ട്.
ഗാസക്കെതിരെ മാസങ്ങളായി നടത്തുന്ന ക്രൂരമായ ആക്രമണം തുടർന്നു കൊണ്ടിരിക്കുന്ന ഇസ്രയേൽ യുഎൻ കരിമ്പട്ടികയിൽ.
ഇതുസംബന്ധിച്ച റിപ്പോർട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്‌ച പുറത്തുവിട്ടിരുന്നു. ഇസ്രയേലിനെ കുട്ടികളോട് ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷമാണ് യുഎൻ നിലനിർത്തിയത്.
കഴിഞ്ഞ വർഷം കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ അനിയന്ത്രിതമായ നിലയിലേക്കെത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗാസ മുനമ്പിലും അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രയേൽ സൈന്യം നടത്തുന്നതാണ്. 2,944 പലസ്‌തീൻ കുട്ടികൾക്ക് എതിരെയും 15 ഇസ്രയേലി- കുട്ടികൾക്ക് എതിരെയും 8,554 ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഗാസയിൽ ഇസ്രയേലി ബോംബാക്രമണത്തിൽ 1,259 പലസ്‌തീൻ കുട്ടികൾ കൊല്ലപ്പെടുകയും 941 പേർക്ക് പരിക്കേൽക്കുകയുംചെയ്‌തുവെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.
ഗാസയിലെ ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം കാൽലക്ഷത്തോളം കുട്ടികളാണ് 21 മാസത്തെ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ്. 18 വയസിൽ താഴെയുള്ളവർക്ക് നേരെയുള്ള അതിക്രമങ്ങൾ 2023 മുതൽ 25 ശതമാനമാണ് കൂടിയത്. അന്ത്യമില്ലാത്ത വിദ്വേഷത്തിൻ്റെയും വിവേചനമില്ലാത്ത ആക്രമണങ്ങളുടെയും ഫലം ഏറ്റവും ക്രൂരമായി അനുഭവിച്ചത് കൂടുതലും കുട്ടികളാണ്.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:



