രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോർട്ട് കാസ്റ്റ് ആയി പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽഗാന്ധി. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസിലാക്കി കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്.
തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്‌ന ലോകത്താണെന്ന് താൻ പറഞ്ഞിരുന്നു പക്ഷേ അത് അംഗീകരിക്കാൻ അവർ തയ്യാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽഗാന്ധി പറയുന്നു. വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാണ്.
ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിൻ്റെ പങ്ക് വലുതാണ്. ആർഎസ്എസിൻ്റെ കാഴ്‌ചപ്പാടിന് അടിസ്ഥാനപരമായി എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുർബലമാണെന്ന് തെളിയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസിലാക്കണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനിൽക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ ആവർത്തിച്ചു വ്യക്തമാക്കി. പ്രതിപക്ഷ കൂട്ടായ്‌മയെ തകർക്കാനും ദുർബലമാക്കാനും സർക്കാർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും, എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാൻ സഖ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ അക്കൗണ്ടുകൾ വലിയ തോതിൽ അടിച്ചമർത്തപ്പെടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തൻ്റെ യൂട്യൂബ് ചാനലിന് 10 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിട്ടും അതിൻ്റെ റീച്ച് പൂർണമായും തടഞ്ഞു വെച്ചിരിക്കുകയാണ്. മാധ്യമങ്ങളും നിയമ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഇൻ്റെലിജൻസ് ഏജൻസികളും എല്ലാം ഭരണപക്ഷത്തെ സഹായിക്കാനാണ് നിലകൊള്ളുന്നത്.
എങ്കിലും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അമർഷം ഈ സർക്കാരിൻ്റെ പതനത്തിന് കാരണമാകും. ഭയം വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധത്തിൻ്റെ പാത സ്വീകരിച്ചാൽ ബിജെപിയെ പരാജയപ്പെടുത്തുക എളുപ്പമാണെന്നും രാഹുൽ ഗാന്ധി ഇന്ത്യ സഖ്യ നേതാക്കളെ ഓർമ്മിപ്പിച്ചു.



