ജാതി പ്രയോഗത്തിൽ വിഡി സതീശനെതിരെ വിമർശനവുമായി കെപിസിസി വക്താവ് വിആർ അനൂപ്. വിഡി സതീശൻ അംബേദ്ക്കറെ വായിക്കാൻ സമയം കണ്ടെത്തണണെന്ന് വിആർ അനൂപ് പറഞ്ഞു.
എംഎൽഎ ആയിരുന്നപ്പോൾ ജാതിവാൽ ഉപയോഗിച്ചിരുന്നില്ല എന്തുകൊണ്ട് ഇപ്പോൾ മേനോൻ കയറി വന്നു എന്ന് വിഡി സതീശൻ തന്നെ വ്യക്തമാക്കണമെന്നും വിആർ അനൂപ് പറഞ്ഞു. വ്യക്തിപരമായ വിമർശനമല്ല ഉന്നയിച്ചത്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കെതിരെ വിമർശനം നല്ലതാണ്. വിമർശനം എല്ലാവർക്കും ബാധകമാണെന്നും വിആർ അനൂപിൻ്റെ വാക്കുകൾ.
വിഡി സതീശൻ്റെ പേരിനൊപ്പമുള്ള ‘മേനോൻ’ എന്ന ജാതിവാല് കൂട്ടിച്ചേർത്തതിന് എതിരെയും അദ്ദേഹത്തിൻ്റെ ദളിത്- ജാതി ബോധ്യങ്ങളെ ചോദ്യം ചെയ്‌തു കൊണ്ടുമായിരുന്നു അനൂപിൻ്റെ പോസ്റ്റ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ തീവ്ര അനുഭാവിയായ അനൂപ് എന്ന കോൺഗ്രസ് പ്രവർത്തകനാണ് ഫേസ്ബുക്കിലൂടെ വിഡി സതീശനെതിരെ രംഗത്തെത്തിയത്. വിഡി സതീശൻ്റെ ഔദ്യോഗിക നാമത്തിൽ ‘മേനോൻ’ എന്ന ജാതിപ്പേര് കടന്നുകൂടിയതിനെ ചോദ്യം ചെയ്യുന്നതാണ് പോസ്റ്റ്.
കെസി വേണഗോപാലും വിഡി സതീശനും തമ്മിൽ പുകയുന്ന അസ്വാരസ്യങ്ങളുടെ പരോക്ഷമായ പ്രതിഫലനമാണ് അണികളിൽ നിന്നും അനുഭാവികളിൽ നിന്നും ഉണ്ടാകുന്ന ഇത്തരം സൈബർ ആക്രമണങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.




