24 July 2026
Home News National ‘രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കും വേണ്ടിയാണ് ഞാൻ പ്രതിഷേധിച്ചത്’

‘രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കും വേണ്ടിയാണ് ഞാൻ പ്രതിഷേധിച്ചത്’

ഭാവിയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കാതിരിക്കാൻ ഭയപ്പെടുത്താനുള്ള ശ്രമമായാണ് എനിക്ക് തോന്നിയത്

3

‘നീറ്റ് സമരം എൻ്റെ കുടുംബത്തിനല്ല, രാജ്യത്തെ ഓരോ വിദ്യാർഥിക്കും വേണ്ടി’; കസ്റ്റഡിക്ക് പിന്നാലെ പ്രതികരിച്ച് നാടക പ്രവർത്തക സന്ധ്യ പനാസ്‌കർ

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ മുംബൈയിലെ ശിവാജി പാർക്കിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത നാടക പ്രവർത്തക സന്ധ്യ പനാസ്‌കർ, സമരത്തിൽ പങ്കെടുത്തത് വ്യക്തിപരമായ കാരണത്താലല്ലെന്നും രാജ്യത്തെ എല്ലാ വിദ്യാർഥികളുടെയും ഭാവിക്ക് വേണ്ടിയാണെന്നും വ്യക്തമാക്കി.

“എൻ്റെ കുടുംബത്തിൽ ആരും നീറ്റ് പരീക്ഷ എഴുതിയിട്ടില്ല. എനിക്ക് 11 വയസ്സുള്ള ഒരു മകനാണ് ഉള്ളത്. ഞാൻ പ്രതിഷേധിച്ചത് എൻ്റെ കുടുംബത്തിന് വേണ്ടിയല്ല, രാജ്യത്തെ ഓരോ വിദ്യാർഥിക്കും വേണ്ടിയാണ്,” സന്ധ്യ പറഞ്ഞു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയാണ് പ്രതിഷേധത്തിന് തൽക്ഷണ കാരണമായതെങ്കിലും, വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരായ പൊതുജനരോഷം നേരത്തേ തന്നെ ഉയർന്നിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

“വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിത്. എന്നിട്ടും കേന്ദ്ര സർക്കാർ പിന്മാറാനോ വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാനോ തയ്യാറായില്ല,” സന്ധ്യ ആരോപിച്ചു.

സോനം വാങ്ചുക്കിനോടുള്ള സമീപനം വേദനിപ്പിച്ചു

സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ സർക്കാർ കൈകാര്യം ചെയ്ത രീതിയും പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ച പ്രധാന കാരണങ്ങളിലൊന്നാണെന്ന് സന്ധ്യ പറഞ്ഞു.

“സോനം വാങ്ചുക്ക് പോലൊരു വ്യക്തിയെ പോലും കേൾക്കാൻ സർക്കാർ തയ്യാറായില്ല. അദ്ദേഹത്തോട് സ്വീകരിച്ച സമീപനം എന്നെ ഏറെ വേദനിപ്പിച്ചു,” അവർ പറഞ്ഞു.

‘പ്രതിഷേധിക്കാൻ പോലും അനുവദിച്ചില്ല’

പ്രതിഷേധ ദിനത്തിൽ ശിവാജി പാർക്ക്– ചൈത്യഭൂമി മേഖലയിലെത്തിയപ്പോൾ എല്ലായിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നുവെന്നും പ്രതിഷേധ സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ലെന്നും സന്ധ്യ പറഞ്ഞു.

“ഞാൻ റോഡിൻ്റെ മറുവശത്ത് നിന്നാണ് സ്ഥിതിഗതികൾ നിരീക്ഷിച്ചത്. പ്രതിഷേധക്കാരെ പോലീസ് ബലമായി വാഹനങ്ങളിലേക്ക് കയറ്റുന്നത് കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല,” -അവർ പറഞ്ഞു.

പോലീസിനോട് പ്രതിഷേധിക്കാൻ പോലും അനുവദിക്കുന്നില്ലെന്ന് ചോദ്യം ചെയ്‌തപ്പോൾ, തങ്ങൾ ഉത്തരവുകൾ നടപ്പാക്കുകയാണ്‌ എന്നായിരുന്നു മറുപടിയെന്ന് സന്ധ്യ പറഞ്ഞു.

“ഞങ്ങൾക്ക് പോലീസിൽ നിന്ന് സംരക്ഷണമല്ല വേണ്ടത്, സർക്കാരിൻ്റെ തെറ്റായ നടപടികളിൽ നിന്നുള്ള സംരക്ഷണമാണ് വേണ്ടത്. അതിനാലാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്,” എന്നാണ് താൻ പോലീസിനോട് പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.

മകൻ്റെ മുന്നിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

തിരക്കഥാകൃത്തും നാടക സംവിധായകനുമായ ഭർത്താവ് സന്ദേശ് ഗേയ്ക്ക് വാദിനും 11 വയസ്സുള്ള മകനുമൊപ്പമാണ് സന്ധ്യ പ്രതിഷേധത്തിൽ പങ്കെടുത്തത്.

“മകനെ വീട്ടിൽ നോക്കാൻ ആരുമില്ലായിരുന്നു. സമൂഹത്തിൽ എന്താണ് നടക്കുന്നതെന്ന് അവൻ മനസ്സിലാക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ ആദ്യമായി തൻ്റെ അച്ഛനെ പോലീസ് വാനിലേക്ക് കയറ്റുന്നത് കണ്ടപ്പോൾ അവൻ ഭയന്നു. തിരക്കിനിടെ ചുണ്ടിന് പരിക്കേൽക്കുകയും രക്തം വരികയും ചെയ്തു,” അവർ പറഞ്ഞു.

കസ്റ്റഡിയിലും ഐക്യദാർഢ്യം

സന്ധ്യയെയും മകനെയും വോർളി പോലീസ് സ്റ്റേഷനിലേക്കും ഭർത്താവിനെ മറ്റൊരു സ്റ്റേഷനിലേക്കുമാണ് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ മകനെ നന്നായി പരിചരിച്ചെന്നും അവർ പറഞ്ഞു.

വൈകിട്ട് തന്നെ വിട്ടയക്കാമെന്ന് പോലീസ് അറിയിച്ചെങ്കിലും, കൂടെയുണ്ടായിരുന്ന മറ്റ് സ്ത്രീകളെയും വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ച് താൻ ആദ്യം നിരസിച്ചതായും സന്ധ്യ പറഞ്ഞു.

“എന്നോടൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന യുവതികളെ വിട്ടയക്കാതെ ഞാൻ പുറത്തുപോകില്ലെന്ന് പോലീസിനോട് പറഞ്ഞു. ഒടുവിൽ രാത്രി 8.30ഓടെയാണ് എല്ലാവരെയും വിട്ടയച്ചത്,” അവർ വ്യക്തമാക്കി.

‘ഭയപ്പെടുത്താനുള്ള ശ്രമമെന്ന് തോന്നി’

പ്രതിഷേധത്തിന് രണ്ട് ദിവസത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഏകദേശം രണ്ട് മണിക്കൂർ ചോദ്യം ചെയ്തതായും സന്ധ്യ വെളിപ്പെടുത്തി.

“എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഞാൻ ഒരു നാടക പ്രവർത്തക മാത്രമാണ്. ഭാവിയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കാതിരിക്കാൻ എന്നെ ഭയപ്പെടുത്താനുള്ള ശ്രമമായാണ് ആ സന്ദർശനം എനിക്ക് തോന്നിയത്,” അവർ പറഞ്ഞു.

വീണ്ടും പ്രതിഷേധിച്ചാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, “വീണ്ടും കസ്റ്റഡിയിലെടുക്കും” എന്നായിരുന്നു ഒരു മുതിർന്ന ഉദ്യോഗസ്ഥൻ്റെ മറുപടിയെന്നും അതിന് “അങ്ങനെയെങ്കിൽ ഞാൻ വീണ്ടും വരും” -എന്നാണ് താൻ മറുപടി നൽകിയതെന്നും സന്ധ്യ കൂട്ടിച്ചേർത്തു.