ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇൻ്റെർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ഇറാൻ്റെ ബുഷെഹർ ആണവ നിലയത്തെ ഇസ്രായേൽ ആക്രമിച്ചാൽ അത് മിഡിൽ ഈസ്റ്റിൽ ഒരു വിനാശകരമായ ആണവ ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന് ഗുരുതരമായ മുന്നറിയിപ്പ് നൽകി. യുഎൻ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിൽ സംസാരിക്കവെ ആക്രമണം “വിനാശകരമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്ന് ഗ്രോസി പറഞ്ഞു.
ദുരന്തത്തിലേക്കുള്ള കവാടം
ബുഷെഹർ ആണവ നിലയത്തിൽ ആയിരക്കണക്കിന് കിലോഗ്രാം ആണവ വസ്‌തുക്കൾ അടങ്ങിയിട്ടുണ്ടെന്നും ഈ റിയാക്ടർ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ സിവിലിയൻ ആണവ കേന്ദ്രമാണെന്നും ഗ്രോസി പറഞ്ഞു. പ്ലാന്റ് നേരിട്ട് ആക്രമിക്കപ്പെടുകയോ വൈദ്യുതി വിതരണം തടസപ്പെടുകയോ ചെയ്‌താൽ അത് തണുപ്പിക്കൽ സംവിധാനം തകരാറിലാകാനും റിയാക്ടർ മെൽറ്റ്ഡൗൺ പോലുള്ള അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കാനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ഏറ്റവും ഗുരുതരമായ സാഹചര്യത്തിൽ ബുഷെഹറിന് നൂറുകണക്കിന് കിലോമീറ്ററുകൾക്ക് ഉള്ളിൽ താമസിക്കുന്ന ആളുകളോട് സ്ഥലം ഒഴിപ്പിച്ച് അഭയം തേടാൻ ഉത്തരവിടേണ്ടി വന്നേക്കാം. ആഗോള എണ്ണ വിതരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഗൾഫ് മേഖലയിലെ അറബ് രാജവാഴ്‌ചകളെയും ഇത് ബാധിക്കും,” ഗ്രോസി പറഞ്ഞു.
റേഡിയേഷൻ ഭീഷണി
ഐഎഇഎ മേധാവിയുടെ അഭിപ്രായത്തിൽ ഒരു ആക്രമണ സാധ്യത ഉണ്ടായാൽ റേഡിയോ ആക്ടീവ് ഉദ്‌വമനം ഒഴിവാക്കാൻ ആളുകൾ അയോഡിൻ ഗുളികകൾ കഴിക്കേണ്ടി വന്നേക്കാം. കൂടാതെ, ഭക്ഷണ വിതരണത്തിലും ജലസ്രോതസുകളിലും നിയന്ത്രണങ്ങൾ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. വൈദ്യുതി വിതരണം മാത്രം ആക്രമിക്കപ്പെട്ടാൽ പോലും, അത് പ്ലാന്റിൻ്റെ സുരക്ഷാ സംവിധാനത്തെ പ്രവർത്തന രഹിതമാക്കും.
“ഇറാൻ്റെ ആണവ കേന്ദ്രമാണിത്. അവിടെ അനന്തരഫലങ്ങൾ ഏറ്റവും ഭയാനകമായിരിക്കും,” -ഗ്രോസി വ്യക്തമാക്കി.
നെതന്യാഹുവിൻ്റെ ആക്രമണ നിലപാട്
ഇറാൻ്റെ ആണവ പദ്ധതിയെ “ഇസ്രായേലിൻ്റെ നിലനിൽപ്പിന് ഭീഷണി” എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിക്കുകയും അത് നശിപ്പിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്‌തു. “ആവശ്യമുള്ളിടത്തോളം കാലം ഞങ്ങൾ യുദ്ധം തുടരും” -എന്ന് അദ്ദേഹം പറയുന്നു.
അതേസമയം, തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ഇറാൻ അവകാശപ്പെടുന്നു. എന്നാൽ 60% വരെ യുറേനിയം സമ്പുഷ്‌ടമാക്കുക എന്ന അവരുടെ നയം ഇസ്രായേലിനെയും പാശ്ചാത്യ രാജ്യങ്ങളെയും കൂടുതൽ ആശങ്കാകുലരാക്കി ഇരിക്കുന്നു.
യുദ്ധത്തിൻ്റെ ഒമ്പതാം ദിവസം
ജൂൺ 13ന് അപ്രതീക്ഷിതമായി ഇസ്രായേലി നടത്തിയ ആക്രമണത്തോടെ ആരംഭിച്ച സംഘർഷം ക്രമാനുഗതമായി ശക്തമാവുകയാണ്. ഇറാൻ്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ചു. ഉന്നത ശാസ്ത്രജ്ഞരും ജനറൽമാരും കൊല്ലപ്പെട്ടു.
വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഇറാനിയൻ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ഇറാനിൽ ഇതുവരെ 657 പേർ കൊല്ലപ്പെട്ടു. ഇതിൽ 263 പേർ സാധാരണക്കാരാണ്. അതേസമയം, ഇസ്രായേലിന് നേരെ 450 മിസൈലുകളും 1,000 ഡ്രോണുകളും പ്രയോഗിച്ചു. ഇതിൽ 24 പേർ മരിച്ചതായും നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:



