നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ കണ്ടന്റ് മേധാവിക്ക് സമൻസ്. IC 814: ദ കാണ്ഡഹാർ ഹൈജാക്ക് വെബ് സീരീസ് വിവാദവുമായി ബദ്ധപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. കാണ്ഡഹാർ വിമാന റാഞ്ചിലുമായി ബന്ധപ്പെട്ടതാണ് വെബ് സീരിസ്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചത്.
സീരിസിൽ രണ്ട് ഭീകരർക്ക് ഹിന്ദു പേരുകൾ നൽകിയത് വിവാദമായിരുന്നു. സീരീസിലെ ഹൈജാക്കർമാരെ ചീഫ്, ഡോക്ടർ, ബർഗർ, ഭോല, ശങ്കർ എന്നീ രഹസ്യനാമങ്ങളിലാണ് അവതരിപ്പിച്ചിരുന്നത്. ഭോല, ശങ്കർ എന്നീ പേരുകൾ ഉപയോഗിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്.
ചിലർ സിനിമാ പ്രവർത്തകർ ഹിന്ദു പേരുകൾ മനഃപൂർവം തിരഞ്ഞെടുക്കുന്നുവെന്നും അതുവഴി വസ്തുതകൾ തെറ്റായി ചിത്രീകരിക്കുകയും മതപരമായ സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് വിമർശനം ഉയരുന്നത്.
മാധ്യമ പ്രവർത്തകൻ സൃഞ്ജോയ് ചൗധരിയും ഹൈജാക്ക് ചെയ്യപ്പെട്ട വിമാനത്തിൻ്റെ ക്യാപ്റ്റൻ ദേവി ശരണും ചേർന്ന് എഴുതിയ “ഫ്ലൈറ്റ് ഇൻടു ഫിയർ: ദി ക്യാപ്റ്റൻസ് സ്റ്റോറി” എന്ന പുസ്തകത്തിൽ നിന്നാണ് സീരീസ് രൂപപ്പെടുത്തിയിരിക്കുന്നത്.
വിജയ് വർമ്മ, നസീറുദ്ദീൻ ഷാ, പങ്കജ് കപൂർ, മനോജ് പഹ്‌വ, അരവിന്ദ് സ്വാമി, അനുപം ത്രിപാഠി, ദിയ മിർസ, പത്രലേഖ, അമൃത പുരി, ദിബ്യേന്ദു ഭട്ടാചാര്യ, കുമുദ് മിശ്ര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ഭയാനകമായ വ്യോമയാന പ്രതിസന്ധികളിൽ ഒന്നിൻ്റെ ദൃശ്യാവിഷ്കാരത്തെ പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു.



