| സന്തോഷ് ടിഎൻ
ചില പഴയ ഓര്‍മ്മകളിൽ …. കൊച്ചിയിൽ സാഹിത്യ പരിഷത്തിന്റെ യോഗം . എഴുത്തുകാരിലെ പുതിയ തലമുറയും പുഴയ തലമുറയും തമ്മിലൊരു സംവാദം !
വിഷയം “പുതിയ എഴുത്തുകാര്‍ക്ക് എന്താണ് ദു:ഖം” ? ഉറൂബും, എം അച്ചുതനും മറ്റും ഒരു പക്ഷത്ത് ! ചെറുപ്പക്കാർ ധാരാളമുണ്ടായിരുന്നു ,അവരൊക്കെ വ്യക്തതയില്ലാതെ വൈകാരികമായി സംസാരിച്ചു . ഞാന് നിരാശനായി ! അപ്പോള്‍ സദസ്സില് ഒരാള്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു .
“എന്റെ ദുഖം എന്റെ വികാരങ്ങളെ എനിക്ക് കവിതകളാക്കാൻ പറ്റുന്നില്ല എന്നതാണ് ,എന്റെ കവിതകള്‍ പത്രാപ്പീസിലുള്ളവര്‍ തിരുത്തിയിട്ട് അച്ചടിച്ച് വരണ്ടാ.
കവിത അനുഭവിക്കാനുള്ളതാണ് ;മനസിലാക്കാനുള്ളതല്ല ,മനസ്സിലാക്കലും മനസ്സിലാക്കിക്കലും കൊളേജധ്യാപകരുടെ പണിയാണ് .എന്റെ കവിത സത്യമാണെങ്കില്‍ മണ്ണില്‍ കുഴിച്ചിട്ടാലുമത് കിളിർത്തു വരും” മെലിഞ്ഞുണങ്ങി മുഷിഞ്ഞ വേഷത്തില് ഒരു ചെറുപ്പക്കാരന് – ബാലചന്ദ്രൻ ചുള്ളിക്കാട് . എന്റെ മനസ്സിലത് കൊണ്ടു. നെടുമുടി വേണു പറഞ്ഞതാണ് .
എഴുത്തുകാർ പലവിധമുണ്ട് . മൗലീക പ്രതിഭകൾ ,പബ്ലിക്റിലെഷനിലൂടെ എഴുത്തുകാരായവർ ,കാക്ക പിടുത്തത്തിലൂടെയും വെണ്ണ പുരട്ടലിലൂടെയും പത്രമാപ്പിസുകൾ കേറിയിറങ്ങിയും സാഹിത്യകാരന്മാരായവർ !എല്ലാ എഴുത്തുകാരെയും എസ്റ്റാബ്ലിഷ്മെന്റിന്റെ വയ്താളികരാക്കാനുള്ള വിദക്തമായ ഒരു പദ്ധതിയുടെ ഭാഗമാണ് അക്കാദമികളും അവാർഡുകളും !
പക്ഷെ അവർക്കും വിശപ്പുണ്ട് ,ബീഡി വലിക്കാനും പട്ട അടിക്കാനും ചില്ലറ വേണം. അവാർഡ് നിരസിക്കുന്നത് പോലെ എളുപ്പമല്ല ഇരുപതിനായിരം രൂപ വേണ്ടെന്നു വെക്കുന്നത് (കഴിഞ്ഞ തവണ ഞാൻ കാണുമ്പോള് ബാലചന്ദ്രൻ “ശമ്പളം കിട്ടാത്ത പത്രപ്രവര്ത്തകനായിരുന്നു തമ്പാനൂരെ ഏതോ തട്ടുകടയില് ചായ കുടിച്ചതിന്റെ കാശു ഞാനാണ് കൊടുത്തത് ,കാരണം എറണാകുളത്തേക്കുള്ള വണ്ടി കാശ് മാത്രമേ പുള്ളിയുടെ കയ്യില് ഉണ്ടായിരുന്നുള്ളൂ- ( 1990 ലോ മറ്റോ ബാലചന്ദ്രന് 20000 രൂപയും ,അവാർഡും നിരസിച്ചപ്പോൾ 100 രൂപയുടെ ചെക്ക് അയച്ചു കൊടുത്തുകൊണ്ട് എംപി നാരായണ പിള്ള എഴുതിയ ലേഖനത്തില് നിന്നും)
തെണ്ടി തിരിഞ്ഞും ,പട്ടിണി കിടന്നു നരകിച്ചപ്പോഴും ചുള്ളിക്കാട് അധികാര രാഷ്ട്രീയത്തിന്റെ ഒരപ്പക്കഷ്ണവും നക്കി തിന്നിട്ടില്ല. ഒരക്കാഡമി കമ്മറ്റിയിലും അംഗമാകാൻ പോയിട്ടില്ല. സ്വന്തം അഭിപ്രായങ്ങൾ ,തനിക്ക് ശരിയെന്നു തോന്നുള്ള കാര്യങ്ങൾ തുറന്നു പറയുന്നു അന്നും ഇന്നും. ജോണും സുരാസുവും അയ്യപ്പനും പോയി .പിന്നെ ഏക പ്രതീക്ഷ ചുള്ളിക്കാട് ആയിരുന്നു . അങ്ങൊരു പിടി തരാതിരുന്നതിന്റെ ചൊരുക്ക് , ഇപ്പോഴും കേരളീയ പൊതു സമൂഹത്തിന് ഉണ്ട് ! ഈയിടെ , നെടുവീര്‍പ്പുകളുടെ കനം അല്‍പ്പം കുറഞ്ഞിട്ടുണ്ട് എങ്കിലും.




