സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന സന്ദേശമാണിത്, ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ… എൻ്റെ ഭാര്യ റെഡിയാണ്’ ഒരാൾ വാട്ട്സ്ആപ്പിലൂടെ വയനാട്ടിലെ സന്നദ്ധ പ്രവർത്തകര്‍ക്ക് അയച്ച സന്ദേശമാണിത്. പലരും പേര് മറച്ച് സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചേർത്തു പിടിക്കലിൻ്റെ ഈ മാതൃകയ്ക്ക് കയ്യടിക്കുകയാണ് ഇപ്പോൾ സൈബറിടം.
വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് പെറ്റമ്മയെ നഷ്‌ടമായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ പറയണം, തൻ്റെ ഭാര്യ തയാറാണ് എന്ന് അറിയിച്ചിരിക്കുകയാണ് ഒരു മനുഷ്യൻ. ആരാണ്, എന്താണ് എന്ന് അറിയില്ലെങ്കിലും ചേര്‍ത്ത് പിടിക്കലിൻ്റെ ഈ മാതൃകയ്ക്ക് നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. ഓരോ അണുവിലും വയനാടിനെ എങ്ങനെ ചേര്‍ത്ത് പിടിക്കാമെന്ന് കേരളം ഒന്നടങ്കം ചിന്തിക്കുന്ന സമയത്ത് വ്യത്യസ്‌തമാകുകയാണ് ഈ സന്ദേശം.
ഇവരെപോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മളെ തോൽപിക്കാനാവില്ല, ഇതാണ് കേരളം. നമുക്കഭിമാനിക്കാം ആ സഹോദരിയെയും സഹോദരനെയും കുറിച്ചോർത്ത്, പ്രളയത്തെ പോലും തോൽപിക്കുന്ന ചേർത്തുവെപ്പ്… ദൈവം അനുഗ്രഹിക്കട്ടെ- എന്നൊക്കെയും ആളുകൾ പറയുന്നു. ഇത്തരത്തിൽ വൻ കൈയടിയാണ് ആ യുവതിയുടെയും ഭർത്താവിൻ്റെയും മനസിന് മലയാളികൾ നൽകുന്നത്.



