കാനഡയുടെ കുടിയേറ്റ നയങ്ങളിൽ വലിയ മാറ്റം. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ നീക്കം തുടങ്ങി. കുടിയേറ്റം വർധിക്കുന്നതിനെക്കുറിച്ച് കാനഡയിലെ പൊതുസമൂഹം ഉയർത്തിയ ആശങ്കകളെ മാനിച്ചാണ് പുതിയ തീരുമാനം. രാജ്യത്ത് സ്ഥിരതാമസത്തിനായി ആളുകളെ ചേർക്കുന്ന നയം പരിഷ്‌കരിക്കുകയാണ് ലക്ഷ്യം.
നിലവിൽ 4.85 ലക്ഷം കുടിയേറ്റക്കാർ കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 2025 ആകുമ്പോഴേക്കും ഇത് 3.95 ലക്ഷമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഈ എണ്ണം 3.65 ലക്ഷത്തോളമായി വെട്ടിച്ചുരുക്കാനാണ് പദ്ധതി. ഈ വിവരങ്ങൾ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുടിയേറ്റം നിയന്ത്രിക്കാനുള്ള പ്രധാന കാരണം കാനഡയിലെ ഭവനപ്രശ്‌നമാണ്. എല്ലായിടത്തും ഭവനമുണ്ടാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വലിയ ആശങ്കകൾ നിലനിന്നിരുന്നു. കഴിഞ്ഞ വർഷം കുടിയേറ്റ നയത്തിലെ ലക്ഷ്യങ്ങൾ താത്കാലികമായി മരവിപ്പിച്ചിരുന്നതായി കുടിയേറ്റ വകുപ്പ് മന്ത്രി മാർക്ക് മില്ലർ അറിയിച്ചിരുന്നു. താൽക്കാലിക താമസക്കാരായ വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരുടെയും വരവ് കർശനമായി നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് കാനഡ.
കാനഡയിലെ ജനസംഖ്യയിൽ 7.3 ശതമാനവും താൽക്കാലിക താമസക്കാരാണ്. ഈ ശതമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് ശതമാനത്തിലേക്ക് കുറക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. കാനഡയിലെ പൊതുസമൂഹത്തിൽ കുടിയേറ്റം കുറച്ച് ക്രമീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം ഗണ്യമായ രീതിയിൽ ഉയരുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14% ഉയർച്ചയുമായി 58% ആളുകൾ കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു.
അതേസമയം, കുടിയേറ്റ നയത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അഭയാർത്ഥികളുടെ പ്രവേശനം വെട്ടിച്ചുരുക്കാനുള്ള നീക്കത്തിനെതിരെ വിമർശനം ശക്തമാണ്. കൂടാതെ, കുടിയേറ്റം കുറച്ചാൽ ആരോഗ്യ-നിർമാണ മേഖലകളിൽ തീവ്രമായ പ്രത്യാഘാതമുണ്ടാകുമെന്നും തൊഴിൽമേഖലയെ ഇത് ബാധിച്ചാൽ നിർമാണപ്രവർത്തനങ്ങൾ സ്തംഭിക്കാനിടയുണ്ടെന്നും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.



