മുംബൈ: അടുത്ത രണ്ട് ദിവസം കൊങ്കണിലും ഗോവയിലും മധ്യ മഹാരാഷ്ട്രയിലും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കനത്ത മഴ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ വെള്ളിയാഴ്‌ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ ചേരികളും നഗരങ്ങളും വെള്ളത്തിലാകുമെന്നും ജാഗ്രത തുടരുകയാണെന്നും റിപ്പോർട്ടുണ്ട്.
മുംബൈയിലും പൂനെയിലും കനത്തമഴയിൽ പ്രളയസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. സിയോൺ, ചെമ്പുർ, അന്ധേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിലായി. രണ്ടിടത്തും വിമാന, ട്രെയിൻ സർവീസുകളെ മഴ ബാധിച്ചിട്ടുണ്ട്.
കൂടാതെ മുംബൈ നിവാസികളോട് രാവിലെ 8.30 വരെ വീടിനുള്ളിൽ തന്നെ തുടരണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയും ഇവിടങ്ങളിൽ പ്രതീക്ഷിക്കാം.
മുംബൈയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ വൈകുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവയുടെ ഏതാനും സർവീസുകളും വൈകുകയും റദ്ദാക്കുകയും ചെയ്തു. നഗരത്തിലെ ഏഴ് തടാകങ്ങൾ നിറഞ്ഞൊഴുകുകയാണ്. താനെ, പാൽഘർ, പൂനെ, കോലാപൂർ, സത്താറ, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളിലാൽ മുംബൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
താനെ ജില്ലയിലെ ബാർവി അണക്കെട്ടിലെത്തിയ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു.പൂനെയിൽ നാലുപേരാണ് മഴക്കെടുതിയിൽ മരിച്ചത്. വെള്ളം നിറഞ്ഞ തെരുവിൽ നിന്ന് മൂന്ന് പേർക്ക് വൈദ്യുതാഘാതമേറ്റു. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിടുമെന്ന് പൂനെ കളക്ടർ അറിയിച്ചു.
പൂനെയിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ടെങ്കിലും നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണപ്പൊതികളും കുടിവെള്ളവും ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ആളുകളെ എയർലിഫ്റ്റ് ചെയ്യാൻ സൈന്യത്തോട് അഭ്യർത്ഥിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
അതേസമയം, ഹിമാചൽ പ്രദേശിലെ മണാലിയിൽ ഉണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായി. പ്രളയത്തിൽ തകർന്ന ലേ -മണാലി റോഡ് അടച്ചതോടെ ഗതാഗതം മുടങ്ങി.



