കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്‌തത് യാത്രയയപ്പില്‍ ധരിച്ച അതേ വസ്ത്രത്തില്‍. മരണം നടന്നത് ചൊവാഴ്‌ച പുലര്‍ച്ചെ നാല് മണിക്ക് ശേഷം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എഡിഎമ്മിനെ രാവിലെയാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്‌ച നടന്ന നവീന്‍ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ രംഗത്തെത്തിയത്. തെളിവുകള്‍ തൻ്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ ജില്ലാ കളക്ടറുടെ അടുത്തിരുന്ന് വേദിയില്‍ ഉയര്‍ത്തിയത്. എന്നാൽ അനാവശ്യ സംസാരമായിട്ടും അദ്ദേഹം തടഞ്ഞില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പിപി ദിവ്യ പറഞ്ഞിരുന്നു.
നവീൻ ബാബുവുൻ്റെ മരണവാർത്ത പുറത്തു വന്നതോടെ പിപി ദിവ്യ വെളിച്ചത്തു വന്നിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ തൻ്റെ ഉത്തരവാദിത്വത്തിലും കർത്തവ്യത്തിലും വ്യാപൃതയാവുന്നതിന് പകരം സ്വകാര്യ പെട്രോൾ പമ്പ് ഉടമക്ക് വേണ്ടി എഡിഎമ്മിനെ സ്വാധിനിക്കാൻ ശ്രമിച്ചിരുന്നോ? പിന്നീട്, ക്ഷണിക്കപ്പെടാത്ത വേദിയിൽ കയറിയിരുന്ന് അഴിമതി ആരോപണം വിളിച്ചു പറയുകയും എഴുന്നേറ്റ് പോകുകയും ചെയ്‌തതിൽ ഉയർന്ന ജനാധിപത്യബോധമോ, ആദർശമോ, സർക്കാർ സംവിധാനത്തോടുള്ള ധാർമിക ഉത്തരവാദിത്വമോ കാണാനാവില്ലെന്നാണ് മനുഷ്യപക്ഷത്ത് നിൽക്കുന്നവരുടെ അഭിപ്രായം.
പിപി ദിവ്യയുടെ പരാമര്‍ശം സിപിഐഎം ജില്ലാ നേതൃത്വം തള്ളി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറയേണ്ടതായ കാര്യമല്ല പറഞ്ഞത്. എന്നാൽ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനമാണെന്നും തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ആരംഭിച്ചിട്ടുണ്ട്.
‘തനിക്ക് കണ്ണൂരില്‍ ജോലി ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു കൊണ്ട് നവീന്‍ ബാബു സുഹൃത്തിനയച്ച സന്ദേശവും പുറത്ത് വന്നിരുന്നു. കണ്ണൂരില്‍ നിന്ന് സ്ഥലം മാറ്റത്തിന് ശ്രമിച്ചെങ്കിലും സ്വന്തം സര്‍വീസ് സംഘടന സഹകരിച്ചില്ല.’ -സുഹൃത്തിന് അയച്ച വാട്‌സ്ആപ് സന്ദേശത്തിലുണ്ട്. ‘തന്നെ പത്തനംതിട്ട എഡിഎമ്മാക്കാന്‍ സിപിഐ പാർട്ടിക്കാർ തയ്യാറായി. എന്നാല്‍ സ്വന്തം സംഘടന താന്‍ അറിയാതെ ഇടപെട്ടു,’ -എന്നാണ് സന്ദേശത്തിലുള്ളത്.



