അഫ്‌ഗാൻ പ്രദേശത്ത് പാകിസ്ഥാൻ നടത്തിയ പുതിയ വ്യോമാക്രമണങ്ങളിൽ സാധാരണക്കാർക്ക് ജീവഹാനി സംഭവിച്ചതിനെ ഇന്ത്യ ഞായറാഴ്‌ച ശക്തമായി അപലപിച്ചു. പാകിസ്ഥാൻ്റെ ആഭ്യന്തര പരാജയങ്ങളെ ബാഹ്യവൽക്കരിക്കാനുള്ള മറ്റൊരു ശ്രമമായാണ് ഇന്ത്യ ആക്രമണങ്ങളെ വിശേഷിപ്പിച്ചത്. അഫ്‌ഗാനിസ്ഥാൻ്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതക്കും പിന്തുണ ആവർത്തിച്ചു.
“വിശുദ്ധ റമദാൻ മാസത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ജീവൻ നഷ്‌ടപ്പെട്ട അഫ്‌ഗാൻ പ്രദേശത്ത് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു,” -വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
“അവരുടെ ആഭ്യന്തര പരാജയങ്ങളെ പുറത്തുകൊണ്ടുവരാനുള്ള പാകിസ്ഥാൻ്റെ മറ്റൊരു ശ്രമമാണിത്. അഫ്‌ഗാനിസ്ഥാൻ്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവക്കുള്ള പിന്തുണ ഇന്ത്യ ആവർത്തിക്കുന്നു,” ഈ വിഷയത്തെ കുറിച്ചുള്ള മാധ്യമ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ്റെ ന്യായീകരണം
രാജ്യത്ത് അടുത്തിടെയുണ്ടായ വിമത ആക്രമണങ്ങൾക്ക് പ്രതികാരമായി അഫ്‌ഗാനിസ്ഥാനിലെ ഏഴ് തീവ്രവാദ ഒളിത്താവളങ്ങളെങ്കിലും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ അറിയിച്ചു. സൈനിക ആക്രമണത്തിൽ കുറഞ്ഞത് 70 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്ലാമാബാദ് അവകാശപ്പെട്ടു.
“അഫ്‌ഗാനിസ്ഥാൻ വളരെക്കാലമായി തീവ്രവാദം കയറ്റുമതി ചെയ്‌തുവരികയാണ്. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ പാകിസ്ഥാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്,” -പാകിസ്ഥാൻ ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി ജിയോ ന്യൂസിനോട് പറഞ്ഞു. -ഉറവിടം: പിടിഐ



