കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ പുതിയ ഉന്നതതല സൈനിക ചർച്ചകൾ നടത്തി. ചൈനീസ് പ്രതിരോധ മന്ത്രാലയം ബുധനാഴ്‌ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബർ 25ന് അതിർത്തിയിലെ ഇന്ത്യൻ ഭാഗത്തുള്ള മോൾഡോ- ചുഷുൽ അതിർത്തി മീറ്റിംഗ് പോയിന്റിൽ 23-ാമത് റൗണ്ട് കോർപ്‌സ് കമാൻഡർ തല ചർച്ചകൾ നടന്നതായി അതിൽ പറയുന്നു.
“ചൈന- ഇന്ത്യ അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗത്തിൻ്റെ നടത്തിപ്പിനെ കുറിച്ച് ഇരുപക്ഷവും സജീവവും ആഴത്തിലുള്ളതുമായ ആശയ വിനിമയത്തിൽ ഏർപ്പെട്ടു,” -എന്ന് ഒരു വായന കുറിപ്പിൽ പറഞ്ഞു. കൂടിക്കാഴ്‌ചയെ കുറിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥരിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തീരുമാനിച്ചതു പോലെ ആശയ വിനിമയവും സംഭാഷണവും നിലനിർത്താൻ ഇരുപക്ഷവും തീരുമാനിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
‘ഇരുരാജ്യങ്ങളിലെയും നേതാക്കൾ എത്തിച്ചേർന്ന സുപ്രധാന സമവായത്തിൻ്റെ മാർഗ നിർദേശപ്രകാരം സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ ആശയ വിനിമയവും സംഭാഷണവും തുടരാനും, ചൈന- ഇന്ത്യ അതിർത്തി പ്രദേശങ്ങളിൽ സംയുക്തമായി സമാധാനവും ശാന്തിയും നിലനിർത്താനും അവർ സമ്മതിച്ചു’ എന്ന് പ്രസ്‌താവനയിൽ പറയുന്നു. -ഉറവിടം: PTI



