കേരള പഠന കോണ്‍ഗ്രസില്‍ സംസാരിക്കവെ ഡോ. ജോൺ ബ്രിട്ടാസ് ഇന്ത്യയിലെ മാധ്യമങ്ങളിലെ നിലവാരം ചോദ്യം ചെയ്തു. അന്വേഷണാത്മകമായ ഒരു വാർത്ത പോലും മാധ്യമങ്ങളിൽ കാണുന്നില്ലെന്നും, ഏതെങ്കിലും കേന്ദ്രമന്ത്രിയോട് ഒരു ചോദ്യം എങ്കിലും ചോദിക്കുന്നുണ്ടോയെന്നത് സംശയമാണെന്നും അദ്ദേഹം വിമർശിച്ചു. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കാത്ത അവസ്ഥയാണ് നിലവിലുള്ള യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളും പ്രതിപക്ഷവും തമ്മിൽ ജുഗൽബന്ധി ബന്ധമാണുള്ളതായും അദ്ദേഹം ആരോപിച്ചു. ഡൽഹി കേന്ദ്രീകൃത മാധ്യമങ്ങളിൽ എക്സ്ക്ലൂസീവ് വാർത്തയായി പലപ്പോഴും കേന്ദ്രമന്ത്രിമാരുടെ അഭിമുഖങ്ങളാണ് വരുന്നതെന്നും, ഉദാഹരണമായി അശ്വിനി വൈഷ്ണവിന്റെ ഇന്റർവ്യൂകൾ ചൂണ്ടിക്കാട്ടി. ചോദ്യങ്ങൾ പോലും ഇല്ലാത്ത മാധ്യമപ്രവർത്തനമായി ഇന്ത്യൻ മാധ്യമ മേഖല മാറിയെന്നും അദ്ദേഹം വിമർശിച്ചു.
ഒരു എംപി എന്ന നിലയിൽ ഇന്നത്തെ പാർലമെന്റിന്റെ അവസ്ഥ കാണുമ്പോൾ മനസ്സിൽ വേദനയുണ്ടാകുന്നുവെന്നും, മാധ്യമങ്ങളുടെ മുൻഗണനകൾ തന്നെയാണ് സമൂഹത്തിന്റെ ദിശ നിർണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ മേഖലയാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയമെന്നും, മാധ്യമങ്ങൾ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയവും അതുതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ശിശുമരണനിരക്ക് ശരാശരി അഞ്ചാണെന്നും, അമേരിക്കയിൽ അത് 5.6 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല; അത്തരമൊരു അവസ്ഥ സൃഷ്ടിക്കാൻ കഴിയുന്ന സാഹചര്യവും ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



