മുംബൈയിലെ അതീവ സുരക്ഷാ സംവിധാനമുള്ള നേവി നഗർ പ്രദേശത്ത് നിന്ന് ഒരു റൈഫിളും 40 ലൈവ് വെടിയുണ്ടകൾ അടങ്ങിയ രണ്ട് മാഗസിനുകളും മോഷ്‌ടിച്ച കേസിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്‌തു. അവരിൽ ഒരാൾ അഗ്നിവീർ ആയി സേവനം അനുഷ്‌ഠിക്കുന്ന ആളാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ നിന്ന് നാവിക സേനയിലെ അഗ്നിവീർ (സീമാൻ) ആയ രാകേഷ് രമേശ് ദുബ്ബുല (22), സഹോദരൻ ഉമേഷ് രമേശ് ദുബ്ബുല (25) എന്നിവരെയാണ് മുംബൈ പോലീസിൻ്റെ ക്രൈം ഇൻ്റെലിജൻസ് യൂണിറ്റ് (സിഐയു) ചൊവ്വാഴ്‌ച രാത്രി അറസ്റ്റ് ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറയുന്നത് അനുസരിച്ച് ഇക്കഴിഞ്ഞ ശനിയാഴ്‌ച രാത്രി (സെപ്റ്റംബർ 6) നാവിക യൂണിഫോം ധരിച്ച രാകേഷ് ദുബ്ബുല, തെക്കൻ മുംബൈയിലെ നേവി നഗറിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ സെൻട്രി ഡ്യൂട്ടിയിലുള്ള ഒരു ജൂനിയർ നാവികനെ സമീപിച്ചു. സംശയിക്കാത്ത നാവികൻ തൻ്റെ റൈഫിളും വെടിക്കോപ്പുകളും രാകേഷ് ദുബ്ബുലക്ക് നൽകി.
കുറച്ച് സമയത്തിന് ശേഷം, അയാൾ ആയുധവും 20 ലൈവ് റൗണ്ടുകൾ അടങ്ങിയ രണ്ട് മാഗസിനുകളും ഒരു ബാഗിലാക്കി. സഹോദരൻ ഉമേഷ് നിൽക്കുന്ന ഒരു മതിലിൻ്റെ മറുവശത്ത് എറിഞ്ഞുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് സഹോദരന്മാരും സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയി മുംബൈ എൽടിടി സ്റ്റേഷനിലെത്തി. അവിടെ നിന്ന് തെലങ്കാനയിലേക്കുള്ള ട്രെയിനിൽ കയറി. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ക്രൈം ഇൻ്റെലിജൻസ് യൂണിറ്റ് (സിഐയു) സംഘം ഇരുവരെയും ആസിഫാബാദ് ജില്ലയിൽ കണ്ടെത്തി അറസ്റ്റ് ചെയ്‌തുവെന്ന് അദ്ദേഹം പറഞ്ഞു.



