തത്കാൽ ടിക്കറ്റ് ബുക്കിംഗിനായി ഇനി മുതൽ ഒ.ടി.പി പരിശോധന നിർബന്ധമാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ നടപടി യാത്രക്കാരുടെ സുരക്ഷയും ബുക്കിംഗ് സംവിധാനത്തിന്റെ സുതാര്യതയും ഉറപ്പാക്കാനാണ്.
അവസാന നിമിഷ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്ന തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ ക്രമബദ്ധമാക്കുന്നതിന്റെയും ദുരുപയോഗം തടയുന്നതിന്റെയും ഭാഗമായാണ് പുതിയ മാർഗ്ഗനിർദ്ദേശം. ഇനി മുതൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരന്റെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി ലഭിക്കും. ഈ ഒ.ടി.പി നൽകി സ്ഥിരീകരിച്ചാൽ മാത്രമേ ബുക്കിംഗ് പൂർത്തിയാക്കാൻ കഴിയൂ.
ഓൺലൈൻ റിസർവേഷനുകൾക്കായി ആധാർ–ഒ.ടി.പി പരിശോധന നിർബന്ധമാക്കിയതിനെത്തുടർന്ന് തത്കാൽ ബുക്കിംഗിലും ഈ സംവിധാനം വ്യാപിപ്പിച്ചിരിക്കുകയാണ് റെയിൽവേ. ഇതുവരെ പേരും വിലാസവും സീറ്റ് തിരഞ്ഞെടുപ്പുമടങ്ങുന്ന അടിസ്ഥാന വിവരങ്ങൾ മാത്രം മതിയായിരുന്നു. യാത്രക്കാരുടെ സുരക്ഷാ കാഴ്ചപ്പാടിലാണ് പുതിയ തീരുമാനം.
റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദേശം പ്രകാരം ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ബുക്കിംഗ് മാർഗങ്ങളിലും ഒ.ടി.പി പരിശോധന നിർബന്ധമായിരിക്കും. അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള മറ്റു നടപടികളിൽ മാറ്റമില്ലെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.



