സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്റർ (IVAC) താൽക്കാലികമായി അടച്ചുപൂട്ടുന്നതായി ഇന്ത്യ പ്രഖ്യാപിച്ചു. ചില ബംഗ്ലാദേശി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളുടെയും സാമൂഹിക വിരുദ്ധരുടെ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാണ്.
ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിലുള്ള വിസ സെന്റർ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ അടച്ചിടുമെന്ന് IVAC പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന അപേക്ഷകൾ പുനഃക്രമീകരിക്കുമെന്നും വെളിപ്പെടുത്തി. അതേസമയം, ബംഗ്ലാദേശ് ഹൈക്കമ്മീഷണർ മുഹമ്മദ് റിയാസ് ഹമീദുള്ളയ്ക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സമൻസ് അയച്ചു.
ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സംഘർഷം സൃഷ്ടിക്കാൻ ചില തീവ്രവാദ ശക്തികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്ര ഉദ്യോഗസ്ഥർക്കും ഓഫീസുകൾക്കും സുരക്ഷ ഒരുക്കേണ്ടത് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി.
മറുവശത്ത്, ധാക്കയിലെ പ്രതിഷേധക്കാർ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് വൻ മാർച്ച് നടത്തി. ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് അവർ മുന്നോട്ട് നീങ്ങി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും രാജ്യം വിട്ടവരെയും കൈമാറണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ , പോലീസ് അവരെ പാതിവഴിയിൽ തടഞ്ഞു.



