14 July 2026
Home News International വിസിറ്റിങ് വിസയില്‍ പോയ ഇന്ത്യക്കാരെ കാണാനില്ല; സൈബർ തട്ടിപ്പുകാരുടെ പിടിയിലെന്ന് സംശയം

വിസിറ്റിങ് വിസയില്‍ പോയ ഇന്ത്യക്കാരെ കാണാനില്ല; സൈബർ തട്ടിപ്പുകാരുടെ പിടിയിലെന്ന് സംശയം

സന്ദർശക വിസയിൽ പോയ 73,138 ഇന്ത്യക്കാരില്‍ 29,466 പേരാണ് ഇനിയും മടങ്ങിയെത്താത്തത്

286

വിവിധ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വിസിറ്റിങ് വിസയിൽ പോയി തിരികെ വരാതെയുള്ള 30,000-ലധികം ഇന്ത്യക്കാർ സൈബർ തട്ടിപ്പ് സംഘങ്ങളുടെ പിടിയിലായിട്ടുണ്ടെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ സമാഹരിച്ച ഡാറ്റയിലാണ് ഈ പുതിയ വിവരങ്ങള്‍ പുറത്ത് വന്നത്.

ഹോങ്കോങ്, കംബോഡിയ, ലാവോസ്, ഫിലിപ്പീൻസ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങള്‍ സൈബർ തട്ടിപ്പ് സംഘങ്ങളുടെ കേന്ദ്രങ്ങളായി അറിയപ്പെടുന്നവയാണ്. ഉയർന്ന ശമ്പള വാഗ്ദാനങ്ങൾ നൽകി ആയിരക്കണക്കിന് ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയും, പിന്നീട് സൈബർ തട്ടിപ്പു സംഘങ്ങളുടെ കയ്യിലായി അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

2022 ജനുവരി മുതൽ 2024 മെയ് വരെ കംബോഡിയ, തായ്‌ലാൻഡ്, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് സന്ദർശക വിസയിൽ പോയ 73,138 ഇന്ത്യക്കാരില്‍ 29,466 പേരാണ് ഇനിയും മടങ്ങിയെത്താത്തത്. ഇതിൽ 17,115 പേരും 20-39 വയസ്സിനിടയിലുള്ള യുവാക്കളാണ്. ഇതോടെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കാണാതായവരുടെ വിശദാംശങ്ങൾ തേടി ഗ്രൗണ്ട് ലെവൽ വെരിഫിക്കേഷൻ നടത്താന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

മികച്ച ശമ്പള വാഗ്ദാനങ്ങള്‍ നല്കി ഡാറ്റാ എൻട്രി ജോലികൾക്കായി ഇന്ത്യക്കാരെ കൊണ്ടുപോയി പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവയ്ക്കുകയും, സൈബർ തട്ടിപ്പിന്‍റെ ഇരകളാക്കുകയുമാണ് ഇവിടങ്ങളിൽ നടക്കുന്ന ഒരു പ്രധാന തട്ടിപ്പ് രീതിയായി കണക്കാക്കപ്പെടുന്നത്. 2023 ജനുവരി മുതൽ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഏകദേശം 1,00,000 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.