ജോലിസ്ഥലത്ത് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഇന്ത്യൻ സുപ്രീം കോടതി ചൊവ്വാഴ്‌ച ഡോക്ടർമാരുടെ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം .
സംഭവം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്, ഡോക്ടർമാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും അവരുടെ സംരക്ഷണം ഉറപ്പാക്കാൻ നിയമനിർമ്മാണം ആവശ്യപ്പെടുകയും ചെയ്‌തു.
“വ്യവസ്ഥാപരമായ പ്രശ്‌നങ്ങൾ” പരിഹരിക്കുന്നതിനായി ഓഗസ്റ്റ് 9ന് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സംഭവത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചൊവ്വാഴ്‌ചത്തെ ഉത്തരവിൽ, രാജ്യത്തുടനീളമുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾ പരിഗണിക്കാൻ പത്തംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചു.
മൂന്നാഴ്‌ചയ്ക്കകം ഇടക്കാല റിപ്പോർട്ടും രണ്ട് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ ടാസ്‌ക് ഫോഴ്‌സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ സേവനം താൽക്കാലികമായി നിർത്തിവച്ച ഡോക്ടർമാരോട് അവരുടെ ജോലി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
“സ്ത്രീകൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ലെങ്കിൽ, സാഹചര്യങ്ങൾ സുരക്ഷിതമല്ലെങ്കിൽ, ഞങ്ങൾ അവർക്ക് തുല്യത നിഷേധിക്കുകയാണ്,” ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ലൈവ് ലോ പ്രകാരം പ്രസ്‌താവിച്ചു. “ജോലിയുടെ സുരക്ഷിതമായ സാഹചര്യങ്ങൾ ഉറപ്പാക്കാൻ ഞങ്ങൾ ഒരു ദേശീയ പ്രോട്ടോക്കോൾ വികസിപ്പിക്കണം.” -ചീഫ് ജസ്റ്റിസ് നയം വ്യക്‌തമാക്കി.
31 വയസുള്ള ഡോക്ടറുടെ മൃതദേഹം ജൂൺ ഒമ്പതിന് ആശുപത്രിയിലെ ഒരു ഹാളിലാണ് കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷം, ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ പ്രവർത്തകനെ പ്രധാന പ്രതിയാണെന്ന് പോലീസ് തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
ന്യൂഡൽഹിയിൽ ഓടുന്ന ബസിൽ 23 കാരിയായ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ മർദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌ത 2012-ലെ കുപ്രസിദ്ധമായ നിർഭയ കേസിലെ ദേശീയ രോഷവുമായി താരതമ്യപ്പെടുത്തുന്നതാണ് സംഭവത്തെക്കുറിച്ചുള്ള പ്രതിഷേധം.
ലോക്കൽ പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ ആണ് കേസിൻ്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഏജൻസിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാനും ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷ കൊണ്ടുവരാനും ഇന്ത്യൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് ഇപ്പോഴും ഉയർന്നതാണ്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം ഏകദേശം 30,000 ബലാത്സംഗ കേസുകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെടുന്നു. എന്നിരുന്നാലും, സാമൂഹിക അവഹേളനം കാരണം പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.



