കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഭവിക മംഗളാനന്ദയാണ് പാകിസ്താന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. അതിര്‍ത്തി കടന്നുള്ള ഭീകരത പാകിസ്താന്‍ പിന്തുടരുന്ന നയം ആണെന്നും, ഇതിന് അവിശ്വാസം പരത്തുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഭവിക അഭിപ്രായപ്പെട്ടു.
കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമിടുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, പൊതുസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് ഇന്ത്യയുടെ കടുത്ത മറുപടി.
“പാകിസ്താന്‍ ആനുകാലികമായി അയല്‍രാജ്യങ്ങളിലേക്കുള്ള ഭീകരതയെ ആയുധമാക്കി ഉപയോഗിക്കുന്ന ഒരു രാജ്യം തന്നെയാണ്,” എന്ന് ഭവിക പറഞ്ഞു. കൂടാതെ, പാകിസ്താന്‍ നേരത്തെ തന്നെ ഇന്ത്യയിലെ പാര്‍ലമെന്റിന് നേരെ ആക്രമണം നടത്തിയിട്ടുണ്ടെന്നും, അക്രമത്തെക്കുറിച്ച് ഈ രാജ്യത്തിന് സംസാരിക്കാനുള്ള സാമര്‍ത്ഥ്യം ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
“അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം തെരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമല്ലാതെ മറ്റൊന്നുമല്ല,” എന്നും ഭവിക മംഗളാനന്ദ പറഞ്ഞു. ജമ്മുകശ്മീരിന്റെ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ പാകിസ്താന്‍ നിരന്തരം ശ്രമം നടത്തുന്നതായും, ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്നും ഭവിക വ്യക്തമാക്കി. ഭവികയുടെ ഈ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു, ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.



