സമ്മേളനം അടുത്തതോടെ കേരളത്തിൽ സിപിഐയില്‍ ഉള്‍പാര്‍ട്ടിപോര് കടുക്കുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ നേരിട്ട് തന്നെ ലക്ഷ്യമിട്ടുളള നീക്കങ്ങളാണ് സജീവമാകുന്നത്. ബിനോയ് വിശ്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം കമല സദാനന്ദന്‍ എന്നിവരുടെ ശബ്ദരേഖ പുറത്ത് വന്നത് പാര്‍ട്ടിയെ ഇതിനോടകം പ്രതിരോധത്തിലാക്കിയിട്ടുണ്ട്. .
ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ നാണംകെട്ട് ഇറങ്ങി പോകേണ്ടിവരും തുടങ്ങിയ നേതാക്കൾ നടത്തിയ പരാമര്‍ശങ്ങളാണ് ശബ്ദരേഖയിലുള്ളത്. ഇതിലൂടെ അസ്വസ്ഥതകളും പ്രമുഖ നേതാക്കള്‍ തമ്മിലെ ചേരിതിരിവും ആണ് വെളിപ്പെടുന്നത്. “അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണ്, ബാക്കിയുള്ളവര്‍ എന്തായാലും കുഴപ്പമില്ല. ഇങ്ങനെപോയാല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങിപോവുകയേ ഉള്ളൂ”; ഇതാണ് കെഎം ദിനകരൻ്റേതായി പുറത്തുവന്ന ശബ്ദരേഖയില്‍ ഉള്ളത്.
ഈ വാക്കുകളെ ഇതിനെ ശരിവെച്ചാണ് കമല സദാനന്ദന്റെ മറുപടി… “എക്‌സിക്യുട്ടീവിൽ ആര്‍ക്കും ബിനോയ് വിശ്വത്തെ താല്‍പര്യമില്ല, സെക്രട്ടറിപദം മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല, അതിന് കഴിവുള്ളതായി തോന്നുന്നില്ല”, എന്നായിരുന്നു മറുപടി. അവസാന സമ്മേളനകാലത്ത് കാനം രാജേന്ദ്രന്‍ ഏകപക്ഷീയമായി പാര്‍ട്ടി പിടിച്ചടക്കുകയും വിമത ശബ്ദങ്ങളെ അടിച്ചൊതുക്കുകയും ചെയ്ത അവസ്ഥയ്ക്ക് നേര്‍ വിപരീതമാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ തണലില്‍ നിന്നു കൊണ്ട് ഭരണത്തില്‍ പങ്കാളിയായി നില്‍ക്കുന്നു എന്നല്ലാതെ സിപിഐയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായ പ്രസക്തിയൊന്നും അവകാശപ്പെടാനുമില്ല എന്നതാണ് സ്ഥിതി . ഭര്‍ത്താവ് പി കെ റെജിയെ തൊടുപുഴ മണ്ഡലം സെക്രട്ടറിയാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചുകൊണ്ട് പേരില്‍ ഇ എസ് ബിജിമോള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും സിപിഐയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്.



