ഡിജിറ്റൽ പേയ്‌മെന്റ് ഇൻ്റെലിജൻസ് പ്ലാറ്റ്‌ഫോം (ഡിപിഐപി) നടപ്പിലാക്കുന്നതിലെ കാലതാമസത്തെ കുറിച്ച് ധനകാര്യ മന്ത്രാലയം റിസർവ് ബാങ്കിനോട് ആശങ്ക പ്രകടിപ്പിച്ചതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. വഞ്ചനാപരമായ ഡിജിറ്റൽ ഇടപാടുകൾ തടയുന്നതിനും പേയ്‌മെന്റ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രധാന പദ്ധതിയാണിത്.
“ഓൺലൈൻ പേയ്‌മെന്റ് തട്ടിപ്പുകളുടെ വർദ്ധനവും ഏകോപിതവും തത്സമയ നിരീക്ഷണ സംവിധാനത്തിൻ്റെ അടിയന്തിര ആവശ്യവും ചൂണ്ടിക്കാട്ടി. ഇത് നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ ധനകാര്യ മന്ത്രാലയം കേന്ദ്ര ബാങ്കിനോട് ആവശ്യപ്പെട്ടു,” -ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂണിൽ, ഈ ഡിജിറ്റൽ പൊതുഅടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിൻ്റെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിനായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എപി ഹോട്ടയുടെ അധ്യക്ഷതയിൽ ആർബിഐ ഒരു കമ്മിറ്റി രൂപീകരിച്ചു.
പ്രവർത്തന ക്ഷമമായി കഴിഞ്ഞാൽ, സാധ്യതയുള്ള ഭീഷണികൾ തിരിച്ചറിയുന്നതിനും വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുന്നതിനുമായി വിവിധ സ്രോതസുകളിൽ നിന്നുള്ള ഡാറ്റ DPIP ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും.
തത്സമയം ഡാറ്റ പങ്കിടൽ പ്രാപ്‌തമാക്കുന്നതിലൂടെ തട്ടിപ്പുകൾ തടയാനും സുരക്ഷിതമായ ഇടപാടുകൾ ഉറപ്പാക്കാനും പ്ലാറ്റ്‌ഫോം സഹായിക്കും.
അഞ്ച് മുതൽ പത്ത് വരെ ബാങ്കുകളുമായി കൂടിയാലോചിച്ച് ഡിപിഐപിയുടെ ഒരു പ്രോട്ടോടൈപ്പ് നിർമ്മിക്കാൻ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബിനോട് (ആർബിഐഎച്ച്) ആവശ്യപ്പെട്ടിട്ടുണ്ട്. പേയ്‌മെന്റുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയുന്നതിന് ഇത് നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താൻ പോകുന്നു.
ആർബിഐയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ബാങ്ക് തട്ടിപ്പ് കേസുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2024- 2025ൽ ഇത് ഏകദേശം മൂന്ന് മടങ്ങ് വർദ്ധിച്ച് 36,014 കോടി രൂപയായി. മുൻ വർഷത്തെ 12,230 കോടി രൂപയായിരുന്നു ഇത്.
ഇതിൽ 25,667 കോടി രൂപയുടെ തട്ടിപ്പ് കേസുകൾ പൊതുമേഖലാ ബാങ്കുകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്, 2024 സാമ്പത്തിക വർഷത്തിൽ ഇത് 9,254 കോടി രൂപയായിരുന്നു.
തട്ടിപ്പുകളുടെ എണ്ണത്തിൽ, ഡിജിറ്റൽ പേയ്‌മെന്റ് (കാർഡ്/ ഇൻ്റെർനെറ്റ്) വിഭാഗമാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. മൂല്യത്തിൻ്റെ കാര്യത്തിൽ, ലോൺ പോർട്ട്‌ഫോളിയോ (അഡ്വാൻസ്) ആണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡിജിറ്റൽ തട്ടിപ്പുകൾ സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും മികച്ച കണ്ടെത്തലിനായി ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇൻ്റെർഫേസ് (എപിഐ) സംയോജനം പൂർത്തിയാക്കാൻ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
“മുൻകൂട്ടിയുള്ള ഇടപാട് നിരീക്ഷണത്തിനായി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (NCRP) സംശയാസ്‌പദ രജിസ്ട്രി സ്വീകരിക്കാൻ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്,” -ഉദ്യോഗസ്ഥർ പറഞ്ഞു.
“വഞ്ചനാ കേസുകളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റെർ (I4C) എത്രയും വേഗം അന്തിമമാക്കും.
“കൂടാതെ, തട്ടിപ്പുകാർ നിയമവിരുദ്ധ ഫണ്ടുകൾ വഴിതിരിച്ചു വിടാൻ പലപ്പോഴും ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിന് MuleHunter.AI ഉപകരണം പര്യവേക്ഷണം ചെയ്യാനും നടപ്പിലാക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.”
വഞ്ചനാപരമായ ഇടപാടുകൾക്ക് ഉപയോഗിക്കുന്ന അക്കൗണ്ടുകൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനായി അടുത്ത രണ്ട് മാസത്തിനുള്ളിൽ കുറഞ്ഞത് 15 ബാങ്കുകൾ കൂടി ആർബിഐ വികസിപ്പിച്ച മ്യൂൾഹണ്ടർ പ്ലാറ്റ്‌ഫോം നടപ്പിലാക്കാൻ ഒരുങ്ങുന്നുവെന്ന് ആർബിഐ ചീഫ് ജനറൽ മാനേജർ സുവേന്ദു പതി പറഞ്ഞു.
സംശയിക്കാത്ത ഇരകളിൽ നിന്ന് ശേഖരിക്കുന്ന നിയമവിരുദ്ധ ഫണ്ടുകൾ സ്വീകരിക്കാനോ കൈമാറ്റം ചെയ്യാനോ വെളുപ്പിക്കാനോ വേണ്ടി തട്ടിപ്പുകാർ സൃഷ്‌ടിച്ച മ്യൂൾ അക്കൗണ്ടുകൾ ബാങ്കിംഗ് സംവിധാനത്തിന് വലിയ വെല്ലുവിളിയാണ്. കാരണം ഈ അക്കൗണ്ടുകൾ സാധാരണയായി വ്യാജമായി ലഭിച്ച ക്രെഡൻഷ്യലുകൾ ഉപയോഗിച്ചാണ് തുറക്കുന്നത്.
മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തുന്നതിൽ ആർബിഐയുടെ പ്ലാറ്റ്‌ഫോം കൂടുതൽ കാര്യക്ഷമമാണെന്ന് അവകാശപ്പെട്ടു കൊണ്ട്, മ്യൂൾഹണ്ടർ അത്തരം പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ബാങ്കുകളുടെ സംവിധാനങ്ങളെ പൂരകമാക്കുന്നു എന്നും പറഞ്ഞു.



