ഇന്ത്യൻ പ്രധാനമന്ത്രി മോദി നെതർലൻഡ്‌സ് സന്ദർശിച്ച വേളയിൽ നടന്ന ഉഭയകക്ഷി ചർച്ചകളിൽ, ദീർഘകാലമായി തുടരുന്ന ‘ഇൻസിയ ഹേമാനി’ കേസും പ്രധാന വിഷയമായി ഉയർന്നു. റോബ് ജെഫ്റ്റൺ – ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ കേസ് പ്രത്യേകമായി ഉന്നയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഡച്ച് പൗരത്വമുള്ള കുട്ടിയായ ഇൻസിയയെ 2016 സെപ്റ്റംബറിൽ ആംസ്റ്റർഡാമിൽ നിന്ന് പിതാവ് ഷെഹ്സാദ് ഹേമാനി തട്ടിക്കൊണ്ടുപോയ സംഭവമാണ് ഇതിന്റെ അടിസ്ഥാനമെന്ന് പറയുന്നു.
അമ്മ നാദിയ റാഷിദിന് നിയമപരമായ കസ്റ്റഡി അവകാശം നൽകിയിരുന്ന സാഹചര്യത്തിൽ, ഗുണ്ടകളുടെ സഹായത്തോടെ വീട്ടിൽ കയറി കുട്ടിയെ കടത്തിയതാണെന്നത് ഡച്ച് കോടതികളുടെ കണ്ടെത്തലായിരുന്നു. തുടർന്ന് ജർമ്മനി വഴി ഇന്ത്യയിലെത്തിച്ച കുട്ടി ഇപ്പോൾ പിതാവിനൊപ്പം ഇന്ത്യയിൽ കഴിയുന്നതായാണ് വിവരം.
കഴിഞ്ഞ 10 വർഷമായി അമ്മ നാദിയ റാഷിദ് മകളെ തിരികെ ലഭിക്കാൻ നിയമപോരാട്ടം തുടരുകയാണ്. 2018 ശേഷം മകളുമായി നേരിട്ടുള്ള ബന്ധം പോലും നഷ്ടപ്പെട്ടതായും അവർ പറയുന്നു. അതേസമയം, ഡച്ച് നിയമപ്രകാരം പിതാവ് ഷെഹ്സാദ് ഹേമാനി ഇപ്പോൾ പിടികിട്ടാപ്പുള്ളിയായി തുടരുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് നീതിക്കായി ആവശ്യം ഉന്നയിച്ച് നാദിയ കൊട്ടാരത്തിന് പുറത്തു പ്രതിഷേധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ–നെതർലൻഡ്‌സ് ബന്ധം ശക്തമാകുന്നതിനിടയിൽ തന്നെ ഈ മനുഷ്യാവകാശ–കുട്ടി സംരക്ഷണ കേസ് നയതന്ത്ര ചർച്ചകളിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.




